
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ബോർഡ് പുതിയ നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. ഇടക്കാല ക്രമീകരണമായി സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് ബോർഡിന്റെ ഭരണച്ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
മുൻ സർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വഖഫ് ബോർഡ് രൂപീകരിച്ചതെന്ന ആരോപണവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.
അതേസമയം, 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2026ൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ സർക്കാർ നിയമിച്ച ഒമ്പത് അംഗങ്ങളും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും, ഇത് നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഹർജികൾ ഒന്നിച്ചാണ് ഹൈക്കോടതി നിലവിൽ പരിഗണിക്കുന്നത്.










