
കൊച്ചി: ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്റെ തൊഴിൽപരമായ പ്രാപ്തിയെയും ഹർജി തയ്യാറാക്കാനുള്ള (ഡ്രാഫ്റ്റിംഗ്) ശേഷിയെയും വിമർശിച്ച വിചാരണക്കോടതിയുടെ നടപടിയിൽ കേരള ഹൈക്കോടതി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അഭിഭാഷകന്റെ പ്രൊഫഷണൽ കഴിവിനെക്കുറിച്ച് വിചാരണക്കോടതി നടത്തിയത് തികച്ചും അനാവശ്യമായ പരാമർശങ്ങളാണെന്ന് ജസ്റ്റിസ് ഈശ്വരൻ എസ്. നിരീക്ഷിച്ചു .
ഹർജികൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നും അവ കൃത്യമായാണോ തയ്യാറാക്കിയിട്ടുള്ളതെന്നും പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. എന്നാൽ, ഹർജിയിലെ പോരായ്മകളെക്കുറിച്ചുള്ള വിമർശനങ്ങൾ അത് തയ്യാറാക്കിയ അഭിഭാഷകന്റെ വ്യക്തിപരമായ കഴിവിനെയോ യോഗ്യതയെയോ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിചാരണക്കോടതിയുടെ ഇത്തരം പരാമർശങ്ങൾ ജുഡീഷ്യൽ പരിശോധന അർഹിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ കോടതികൾ ആത്മസംയമനവും അന്തസ്സും പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു. ഹർജികളിലെ പിഴവുകൾ നിയമനുസൃതം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അഭിഭാഷകർക്കെതിരെ അനാവശ്യമായ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണം.
നീതിന്യായ നിർവ്വഹണത്തിൽ ബെഞ്ചും ബാറും പൂരകങ്ങളായ പങ്കാണ് വഹിക്കുന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ പുലർത്തേണ്ട പരസ്പര ബഹുമാനമെന്ന തത്വം ഉയർത്തിപ്പിടിക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.










