
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ദേശീയ തലസ്ഥാനത്ത് നടക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാകും അന്തിമ തീരുമാനത്തിൽ നിർണ്ണായകമാവുക. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ചർച്ചകൾക്കായി ഇതിനോടകം ഡൽഹിയിൽ എത്തിയിട്ടുണ്ട്.
പിന്തുണ വേണുഗോപാലിന്; പക്ഷേ...
എ.ഐ.സി.സി നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഭൂരിഭാഗം കോൺഗ്രസ് എം.എൽ.എമാരും കെ.സി. വേണുഗോപാലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. എന്നാൽ, കേരളത്തിലെ പൊതുജനവികാരവും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും വി.ഡി. സതീശന് അനുകൂലമാണെന്നത് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നുണ്ട്. ഘടകകക്ഷികൾക്കിടയിലും സതീശന്റെ പേരിനാണ് മുൻഗണനയെന്ന് നിരീക്ഷകർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വിവാദം വൻ നാണക്കേടായി
എം.എൽ.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യരേഖ ക്യാമറ കണ്ണുകളിൽ പെട്ട് മാധ്യമങ്ങളിലൂടെ പുറത്തായത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. രേഖയിൽ എം.എൽ.എമാരുടെ പേരുകൾ സഹിതം വിവരങ്ങൾ പുറത്തായതിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചു. ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനായി പ്രകടനം നടന്നതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
സാധ്യതാ ഫോർമുലകൾ
നിലവിൽ മൂന്ന് വഴികളാണ് ഹൈക്കമാൻഡ് മുന്നിൽ കാണുന്നത്:
കെ.സി വേണുഗോപാൽ മുഖ്യമന്ത്രി: അദ്ദേഹം പദവിയിൽ ഉറച്ചുനിന്നാൽ എം.എൽ.എമാരുടെ പിന്തുണ പരിഗണിച്ച് അവസരം നൽകും.
വി.ഡി സതീശൻ മുഖ്യമന്ത്രി: ഘടകകക്ഷികളുടെ സമ്മർദ്ദവും ജനവികാരവും കണക്കിലെടുത്താൽ സതീശന് നറുക്കുവീഴും. രമേശ് ചെന്നിത്തലയ്ക്ക് പ്രധാന വകുപ്പുകൾ നൽകി ഒത്തുതീർപ്പാക്കും.
രമേശ് ചെന്നിത്തലയ്ക്ക് നറുക്ക്: മുതിർന്ന നേതാവ് എന്ന പരിഗണന നൽകിയാൽ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി സതീശനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കവും സജീവമാണ്.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് പ്രാഥമിക ആലോചനയെങ്കിലും സമവായമുണ്ടായാൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.










