
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുകാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധന ആരംഭിച്ചു.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ 203-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതിക്കാരി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ശുചിമുറിയിൽ പ്രവേശിച്ചപ്പോഴാണ് ജനലിലൂടെ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് യുവതി ശ്രദ്ധിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ 203-ാം വാർഡിൽ രോഗിയായ പിതാവിന്റെ കൂട്ടിരിപ്പുകാരനായി എത്തിയ യുവാവാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നും ഫോൺ വഴി മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.










