
തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട. ദീപ്തിയെ പോലുള്ളവർ പുതിയ തലമുറയെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു ഹെലൻ ഓഫ് സ്പാർട്ടയുടെ ആരോപണം. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ പ്രതികരിച്ചു.
തന്റെ കുടുംബത്തെ ഉൾപ്പെടെ പരാമർശിച്ചതിനെ തുടർന്നാണ് ദീപ്തിക്കെതിരെ മോശമായ രീതിയിൽ വീഡിയോ ചെയ്തതെന്നാണ് ധന്യയുടെ വിശദീകരണം. സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് താൻ നൽകിയ ഏഴ് പരാതികളിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. പൊലീസ് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ വീഡിയോയിലൂടെ മറുപടി നൽകിയതെന്നും ധന്യ വ്യക്തമാക്കി.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിക്കുന്ന തരത്തിൽ ഹെലൻ ഓഫ് സ്പാർട്ട സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതാണ് പരാതിക്ക് ഇടയാക്കിയത്. സംഭവത്തിൽ ദീപ്തി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് തൃശൂർ സിറ്റി സൈബർ പൊലീസ് കേസെടുക്കുകയായിരുന്നു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയിലും നേരത്തെ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകുന്ന വിധത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെട്ടെന്നായിരുന്നു എഫ്.ഐ.ആറിലെ ആരോപണം. സംഭവത്തിൽ പിന്നീട് വിശദീകരണവുമായി ഹെലൻ ഓഫ് സ്പാർട്ട രംഗത്തെത്തിയിരുന്നു.










