
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ശക്തമായ മണ്ണിടിച്ചിൽ. നിരവധിപേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് പുറത്തുവരുന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ കാണാതായ ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ തുരങ്കപാത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തിയും തകർന്നു.
മീനാക്ഷി പാലത്തിന് സമീപം തുരങ്കപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വ്യാപകമായ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. സമീപത്ത് ചില വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മന്ത്രി ടി. സിദ്ദീഖിന്റെ നിർദേശപ്രകാരം ദുരന്തനിവാരണ സേനയെയും സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നുവെന്നും ചൊവ്വാഴ്ച പുലർച്ചെയോടെ മഴ കൂടുതൽ ശക്തമായതായും റിപ്പോർട്ടുണ്ട്. നിർമാണ മേഖലയിലടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്.









