12:06am 08 July 2026
NEWS
വയനാട് മണ്ണിടിച്ചിൽ രണ്ടു മരണം; തിരച്ചിൽ തുടരുന്നു
07/07/2026  02:48 PM IST
nila
വയനാട് മണ്ണിടിച്ചിൽ രണ്ടു മരണം; തിരച്ചിൽ തുടരുന്നു

കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മേപ്പാടി എസ്.ഐ. സന്തോഷ് കുമാറിനും രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റിട്ടുണ്ട്.

തുരങ്കപാത നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി മണ്ണിടിച്ചിലിൽ തകർന്നുവീണു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷിച്ചെങ്കിലും, ഇനിയും ആറുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഇവർ മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്ന ആശങ്കയിൽ അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

മീനാക്ഷി പാലത്തിന് സമീപം നിർമാണം പുരോഗമിക്കുന്ന പ്രദേശത്താണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും, സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും വാഹനങ്ങളും മണ്ണിനടിയിൽപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയനാട്ടിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. വയനാടിനും കോഴിക്കോടിനും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നേരത്തേ തന്നെ ജാഗ്രത നിർദേശം നൽകിയിരുന്നു.

സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തുരങ്കപാത നിർമാണ സ്ഥലത്ത് അശാസ്ത്രീയമായി കുന്നുകൂട്ടിയിരുന്ന മണ്ണ് അടിയന്തരമായി നീക്കണമെന്ന് നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും, ജൂൺ 20-ന് ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരാറുകാർ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് അപകടത്തിന്റെ പശ്ചാത്തലമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img