
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11-കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചു. മകൻ ചെയ്ത ക്രൂരകൃത്യത്തിന് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനോ അവസാനമായി കാണാനോ തങ്ങൾക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
"അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിച്ചത്. മൃതദേഹം ഞാൻ ഏറ്റുവാങ്ങില്ല. വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല," - പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മകന്റെ മരണവിവരം അറിയിക്കാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അവർ തയ്യാറായില്ല. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ അറിയിച്ചു.
അതേസമയം, കേസിലെ തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഒരു പോലീസുകാരന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
അന്വേഷണത്തിൽ, 11-കാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മറ്റ് രണ്ട് പ്രതികൾക്കൊപ്പം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ ജീവനോടെയായിരുന്നു ചാക്കിൽ കെട്ടി കുളത്തിലേക്ക് തള്ളിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറിയതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.










