01:00am 03 June 2026
NEWS
കൂത്തുപറമ്പ് രക്തസാക്ഷികളുടെ രക്തത്തിൽ ചവിട്ടി റവാഡ നടന്നു കയറിയത് കേരള പൊലീസിന്റെ പരമോന്നത പദവിയിലേക്ക്
01/07/2025  09:42 AM IST
സുരേഷ് വണ്ടന്നൂർ
കൂത്തുപറമ്പ് രക്തസാക്ഷികളുടെ രക്തത്തിൽ ചവിട്ടി റവാഡ നടന്നു കയറിയത് കേരള പൊലീസിന്റെ പരമോന്നത പദവിയിലേക്ക്

കേരളാ പോലീസിൻറെ 43-ാമത് നായകനാണ് റവാഡ ആസാദ് ചന്ദ്രശേഖർ. സാധാരണ കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് ഡൽഹിയിൽ നിന്നാണ് പുതിയ പോലീസ് മേധാവിയുടെ വരവ്. കഴിഞ്ഞ 17 വർഷമായി കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയിൽ (ഐ.ബി) ഡെപ്യൂട്ടേഷനിലായിരുന്നു റവാഡ.

നിയമനം പതിവുകൾ തെറ്റിച്ച്

റവാഡയുടെ നിയമനം പലരെയും അമ്പരപ്പിക്കുന്നതാണ്. സീനിയർ ഉദ്യോഗസ്ഥരായ നിതിൻ അഗർവാളിനെയും (1989 ബാച്ച്) ഡി.ജി.പി യോഗേഷ് ഗുപ്തയെയും (1995 ബാച്ച്) ഒഴിവാക്കിയാണ് 1991 ബാച്ചുകാരനായ റവാഡയെ സർക്കാർ തിരഞ്ഞെടുത്തത്. പോലീസ് മേധാവി നിയമനത്തിനായി യു.പി.എസ്.സി ചെയർമാൻ അധ്യക്ഷനായ സമിതി സംസ്ഥാന സർക്കാരിന് കൈമാറിയ മൂന്നംഗ പാനലിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ.

റവാഡയുടെ പശ്ചാത്തലം

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ് റവാഡ. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയിൽ അഡിഷണൽ ഡയറക്ടർ മുതൽ സ്പെഷ്യൽ ഡയറക്ടർ വരെ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐ.ബി. മേധാവിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഈ പദവിയിൽ ഓഗസ്റ്റിൽ ചുമതലയേൽക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗം അദ്ദേഹത്തെ കേരളാ പോലീസ് മേധാവിയായി നിയമിച്ചത്. കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നേടിയാണ് റവാഡ കേരളത്തിലേക്ക് മടങ്ങിയെത്തി പോലീസ് മേധാവിയാകുന്നത്. 2026 ജൂലൈ വരെയാണ് റവാഡയ്ക്ക് സർവീസുള്ളതെങ്കിലും, സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസ് മേധാവിക്ക് രണ്ട് വർഷ കാലാവധി ഉറപ്പാക്കേണ്ടതിനാൽ ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടും.

സർക്കാരിന്റെ ആശങ്കകളും പരിഹാരങ്ങളും

റവാഡയെ പോലീസ് മേധാവിയായി നിയമിക്കാൻ സർക്കാരിന് തുടക്കത്തിൽ ചില ആശങ്കകളുണ്ടായിരുന്നു. ഐ.ബിയിൽ ദീർഘകാലം പ്രവർത്തിച്ചതിനാൽ കേന്ദ്രത്തിൻറെ ആളാണോ എന്നതായിരുന്നു ഒരു പ്രധാന ആശങ്ക. അടുത്തിടെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് റവാഡ തൻറെ നിലപാട് അറിയിച്ചതോടെ ഈ ആശങ്ക മാറിയെന്നാണ് സൂചന. കൂടാതെ, ഒരു മുൻ ഡി.ജി.പി സർക്കാരിൻറെ തെറ്റിദ്ധാരണ മാറ്റാനും റവാഡയുടെ നിയമനത്തിനുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിനെ അലട്ടിയിരുന്നു. 1994-ൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ റവാഡയെ പ്രതിചേർത്തിരുന്നു. 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അക്കാലം മുതൽ അദ്ദേഹം കേന്ദ്ര സർവീസിലായിരുന്നു. തലശ്ശേരി എ.എസ്.പി ആയിരിക്കെയാണ് ഈ വെടിവെപ്പിന് റവാഡ ഉത്തരവിട്ടത്. സസ്പെൻഷനിലായ ശേഷം ജൂഡീഷ്യൽ അന്വേഷണത്തിനുശേഷം ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹം സർവീസിൽ തിരികെയെത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ പരിഗണിച്ച് റവാഡയെ പോലീസ് മേധാവിയാക്കിയാൽ രാഷ്ട്രീയമായി പ്രതിരോധത്തിലാകുമോ എന്നതും സർക്കാരിന് വെല്ലുവിളിയായിരുന്നു.

എങ്കിലും, പോലീസ് മേധാവി നിയമനത്തിന് യു.പി.എസ്.സി നൽകിയ ചുരുക്കപ്പട്ടികയിൽ റവാഡ ഉൾപ്പെട്ടതോടെ നിയമനത്തിന് സർക്കാരിന് ധൈര്യമായി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പട്ടികയിലെ മൂന്നുപേരിൽ റവാഡ ചന്ദ്രശേഖറാണ് ഏറ്റവും ഉചിതനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

നിതിൻ അഗർവാളിനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

പട്ടികയിൽ ഉൾപ്പെട്ടിരുന്ന നിതിൻ അഗർവാളിനെ ഒഴിവാക്കാൻ സർക്കാരിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. സർക്കാരുമായി ഒത്തുപോകില്ലെന്ന് ഉറപ്പായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ബി.എസ്.എഫ് മേധാവിയായിരിക്കെ പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ച വരുത്തിയതിന് നിതിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചിരുന്നു. ഇത് അപൂർവവും അസാധാരണവുമായ നടപടിയാണ്. ഏറ്റവും സീനിയറായിട്ടും റോഡ് സുരക്ഷാ കമ്മീഷണറുടെ അപ്രധാന പദവിയാണ് അദ്ദേഹത്തിന് പിന്നീട് നൽകിയത്. 2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ ശേഷം കാശ്മീരിലടക്കം നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും വർദ്ധിച്ചത് നിതിൻ അഗർവാളിൻറെ സേനാ നിയന്ത്രണത്തിലുണ്ടായ പാളിച്ചയായി കേന്ദ്രം വിലയിരുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

റവാഡയുടെ സേവനപാത

തലശ്ശേരിയിൽ അഡിഷണൽ എസ്.പി ആയാണ് റവാഡ കേരളത്തിൽ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി ആയും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാൻഡൻറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു. തൃശ്ശൂർ, എറണാകുളം റേഞ്ചുകളിൽ ഡി.ഐ.ജി ആയിരുന്നു. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഐ.ജി ആയിരിക്കെയാണ് അദ്ദേഹം കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡിഷണൽ ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. നിലവിൽ ഐ.ബി ആസ്ഥാനത്ത് സ്പെഷ്യൽ ഡയറക്ടറാണ്.

റവാഡ ചന്ദ്രശേഖറിൻറെ നിയമനം കേരളാ പോലീസ് സേനയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് കണ്ടറിയാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img