
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അംഗമായതോടെ സണ്ണി ജോസഫ് ഒഴിഞ്ഞ കെ.പി.സി.സി അധ്യക്ഷന്റെ കസേര ലക്ഷ്യമിട്ട് കോൺഗ്രസിൽ 'മ്യൂസിക്കൽ ചെയർ' കളി മുറുകുന്നു. ഒഴിവുവന്നത് ഒരൊറ്റ കസേരയാണെങ്കിലും അതിലേക്ക് കണ്ണ് വെച്ച് ഖദറും തയ്ച്ച് കാത്തിരിക്കുന്നത് മുതിർന്ന നേതാക്കളുടെ ഒരു വൻ നിര തന്നെയാണ്. ആകെക്കൂടി കണക്കുക്കൂട്ടി നോക്കിയാൽ 'അര ഡസനിലേറെ' വരും ഈ കസേര മോഹികൾ.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവർക്ക് പുറമെ മുൻ മന്ത്രി വി.എസ്. ശിവകുമാറും അധ്യക്ഷപ്പട്ടത്തിനായി സജീവമായി രംഗത്തുണ്ട്. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങൾ വെച്ച് കളി തിരിക്കാൻ ഐ ഗ്രൂപ്പ് നേതാവും മന്ത്രിയുമായ രമേശ് ചെന്നിത്തല തന്റെ വിശ്വസ്തൻ ജോസഫ് വാഴയ്ക്കന്റെ പേരുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
ജാതിയും ഗ്രൂപ്പും; കസേരയ്ക്കായുള്ള തർക്കങ്ങൾ ഇങ്ങനെ:
ഈഴവ പ്രാതിനിധ്യം: യു.ഡി.എഫ് കൺവീനറായ അടൂർ പ്രകാശിനെ അധ്യക്ഷനാക്കിയാൽ പാർട്ടിയിൽ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
'എ' ഗ്രൂപ്പിന്റെ അവകാശവാദം: പഴയ 'എ' ഗ്രൂപ്പ് ഒന്നടങ്കം ബെന്നി ബഹനാന് വേണ്ടിയാണ് ചരടുവലിക്കുന്നത്. എന്നാൽ മന്ത്രിസഭയിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യം കൂടുതലുള്ളതിനാൽ സംഘടനയുടെ തലപ്പത്തും അതേ വിഭാഗം വരുന്നത് തിരിച്ചടിയാകുമെന്ന വാദവും ശക്തമാണ്.
ദളിത് പരിഗണന: താൻ മുതിർന്ന നേതാവാണെന്നതിന് പുറമെ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന പരിഗണന കൂടി നൽകി അധ്യക്ഷനാക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം.
യുവരക്തം വേണോ?: ഷാഫി പറമ്പിലിന്റെ പേര് അന്തരീക്ഷത്തിലുണ്ടെങ്കിലും അദ്ദേഹം പരസ്യമായി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഹൈക്കമാൻഡിന്റെ പെട്ടിയിൽ നിന്ന് ആരുടെ പേരാവും പുറത്തുവരിക എന്ന ആകാംഷയിലാണ് അണികൾ.
കസേര ഒഴിഞ്ഞു കിടക്കുന്ന മറ്റ് തസ്തികകൾ
അധ്യക്ഷ പദവി മാത്രമല്ല, കെ.പി.സി.സിയിലും ഡി.സി.സികളിലും വലിയൊരു അഴിച്ചുപണി തന്നെ വേണ്ടിവരും. നിലവിലെ 13 കെ.പി.സി.സി വൈസ് പ്രസിഡന്റുമാരിൽ ആറ് പേർ എം.എ.ൽ.എമാരും, ഒരാൾ മന്ത്രിയും, ഒരാൾ എം.പിയുമാണ്. 59 ജനറൽ സെക്രട്ടറിമാരിൽ ഒൻപത് പേർ എം.എൽ.എമാരും ഒരാൾ മന്ത്രിയുമായി പ്രൊമോഷൻ വാങ്ങി. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഡി.സി.സി ഭാരവാഹികളും എം.എൽ.എമാരായതോടെ കോൺഗ്രസ് പുനഃസംഘടന ഒരു 'പൂരപ്പറമ്പ്' പോലെയാകാനാണ് സാധ്യത.
യൂത്ത് കോൺഗ്രസിലും കളി മാറുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് മന്ത്രിയായതോടെ ആ കസേരയിലേക്കും വടംവലി തുടങ്ങി. കെ.എം. അഭിജിത്ത് എം.എൽ.എയ്ക്കാണ് മുൻഗണനയെങ്കിലും, കെ.സി. വേണുഗോപാൽ പക്ഷം ബിനു ചുള്ളിയിലിനായി രംഗത്തുണ്ട്. എന്നാൽ ധർമ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച ചോരത്തിളപ്പുള്ള അബ്ദുൾ റഷീദിനെ അധ്യക്ഷനാക്കാൻ ചെന്നിത്തല ഗ്രൂപ്പും കളം നിറഞ്ഞു കളിക്കുന്നുണ്ട്.
എന്തായാലും വരും ദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള നേതാക്കളുടെ ഫോൺ കോളുകളും കെ.പി.സി.സി ഓഫീസിലെ ചർച്ചകളും രാഷ്ട്രീയ കേരളത്തിന് നല്ലൊരു വിരുന്നാകുമെന്നുറപ്പാണ്.











