
മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കേസ്. ഗുവാഹത്തി പൊലീസ് ആണ് ഇരുവർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇവരുടെ ഏത് പ്രവർത്തനങ്ങളാണ് രാജ്യദ്രോഹമായി കണക്കാക്കുന്നത് എന്നത് സംബന്ധിച്ച് പൊലീസും വ്യക്തമാക്കുന്നില്ല.
ഓഗസ്റ്റ് 22-ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് മാധ്യമപ്രവർത്തകർക്കും ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പൊലീസ് പങ്കുവെച്ചിട്ടില്ല. സ്റ്റേഷനിൽ ഹാജരാകാതിരുന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സമൻസിൽ പറയുന്നുണ്ട്.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്. ബിഎൻഎസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയാണ് ബിഎൻഎസിന്റെ 152-ാം വകുപ്പ് പരാമർശിക്കുന്നത്.
മുമ്പ് 2025 ജൂൺ 28-ന് 'ദി വയറി'ൽ പ്രസിദ്ധീകരിച്ച IAF Lost Fighter Jets to Pak Because of Political Leadership’s Constraints’: Indian Defence Attache എന്ന വാർത്തയെത്തുടർന്ന് ബിജെപി ഉദ്യോഗസ്ഥൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് 2025 ജൂലൈ 11-ന് മോറിഗാവിൽ വരദരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.











