
അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളിൽ ഒരാളായ സാക്കിയ ജഫ്രി അന്തരിച്ചു. 86 വയസ്സായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി. എഹ്‌സാൻ ജഫ്രിയുടെ വിധവയാണ് സാക്കിയ ജഫ്രി. അഹമ്മദാബാദിൽ ഭർത്താവിന്റെ ഖബറിടത്തോട് ചേർന്ന് അവരെ സംസ്‌കരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2002 ഫെബ്രുവരി 27-ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെത്തുടർന്നുണ്ടായ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഈ സംഭവത്തിലാണ് ഇവരുടെ ഭർത്താവ് എഹ്‌സാൻ ജഫ്രി കൊല്ലപ്പെട്ടത്. കലാപാനന്തരം 2006 മുതൽ ഗുജറാത്ത് സർക്കാരിനെതിരേ ദീർഘകാലം നിയമപോരാട്ടം നടത്തിയ അവർ കലാപത്തിലെ ഇരകൾക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി.
കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേർക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് അവർ നൽകിയ ഹർജി 2022-ൽ സുപ്രീം കോടതി തള്ളിയിരുന്നു. 2023- വരെ, കൂട്ടക്കൊലയുടെ വാർഷികത്തിൽ സാകിയ ഗുൽബർഗ് സൊസൈറ്റിയിലെ തന്റെ വീട്ടിലെ അവശിഷ്ടങ്ങൾ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു.











