ജിഎസ്ടി ഘടനയിലെ മാറ്റം സാധാരണക്കാർക്ക് ആശ്വാസം

ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയുമുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിൽ നേട്ടം ലഭിക്കുക രാജ്യത്തെ സാധാരണക്കാർക്ക്. നിരവധി ഉൽപ്പന്നങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കിയാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. ഇതോടെ ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ വിലയിൽ വലിയതോതിലുള്ള കുറവുണ്ടാകും. നവരാത്രി ആഘോഷദിനാരംഭമായ സെപ്റ്റംബർ 22 മുതലാണ് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരിക.
പാലിനും പനീറിനും ഉൾപ്പെടെയുള്ളവയെ പൂർണമായും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കി. വെണ്ണ, നെയ്യ്, കശുവണ്ടി, ബദാം, ചോക്ലേറ്റ്, ബിസ്കറ്റ്, കോൺഫ്ലേക്സ്, സൂപ്പ്, ബിസ്കറ്റ്, ജാം, കണ്ടൻസ്ഡ് മിൽക്, ഐസ്ക്രീം തുടങ്ങി നിരവധി ഉൽപന്നങ്ങളുടെ നികുതി നിലവിലെ 12-18%ശതമാനം എന്നതിൽ നിന്ന് അഞ്ചു ശതമാനത്തിലേക്കും താഴ്ത്തിയിട്ടുണ്ട്.
12ശതമാനം, 28ശതമാനം സ്ലാബുകൾ പൂർണമായി ഒഴിവാക്കിക്കിയിട്ടുണ്ട്. നേരത്തേ 12ശതമാനം സ്ലാബിലുള്ളവയെ അഞ്ചു ശതമാനം സ്ലാബിലേക്ക് താഴ്ത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, 18ശതമാനം സ്ലാബിലുള്ള നിരവധി ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്ക് മാറിയെന്നതും ജനങ്ങൾക്ക് വൻ നേട്ടമാകും. 28ശതമാനം സ്ലാബിൽ നിലവിലുള്ള ആഡംബര ഉൽപന്നങ്ങൾ/സേവനങ്ങൾ, ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ്, പാൻ മസാല പോലുള്ള ഉൽപന്നങ്ങൾ (സിൻ പ്രോഡക്ട്സ്) എന്നിവയെ 40ശതമാനം എന്ന പ്രത്യേക ജിഎസ്ടി സ്ലാബ് രൂപീകരിച്ച് അതിലേക്കുമാറ്റും. എന്നാൽ, ഇവയുടെ ജിഎസ്ടി തൽക്കാലം 28 ശതമാനത്തിൽതന്നെ തുടരുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിനുശേഷം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
വില കുറയുന്ന സാധനങ്ങളിൽ ചിലത് ഇവയാണ്
- ടിവി, എസി, റഫ്രിജറേറ്റർ
- ഹെയർ ഓയിൽ, ഷാംപൂ, ഫെയ്സ് പൗഡർ
- തെർമോമീറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ
- 2500 രൂപവരെയുള്ള പാദരക്ഷകൾ
- സിമന്റ്
- ബുക്ക്, പെൻസിൽ, ക്രയോൺസ് തുടങ്ങി പഠനോപകരണങ്ങൾ
- കാർഷികോപകരണങ്ങൾ
- ചെറുകാറുകളുടെയും 350 സിസി വരെ എൻജിൻ ശേഷിയുള്ള ടൂവീലറുകളും
- ഇൻഷ്വറൻസ് പ്രീമിയം











