
ദോഹ: ഖത്തർ സർവ്വകലാശാലയിലെ 49-ാമത് ബാച്ചിന്റെ (ക്ലാസ് ഓഫ് 2026) ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പത്നി ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സർവ്വകലാശാലയിലെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.വിവിധ വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിച്ച 525 വിദ്യാർത്ഥിനികളെ ശൈഖ ജവാഹിർ നേരിട്ട് ആദരിച്ചു. വിവിധ വിഭാഗങ്ങളിലായി പഠനം പൂർത്തിയാക്കിയ 3,122 വിദ്യാർത്ഥിനികൾക്ക് ഖത്തർ സർവ്വകലാശാല പ്രസിഡന്റ് ഡോ. ഉമർ മുഹമ്മദ് അൽ അൻസാരി ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ സർവ്വകലാശാല പ്രസിഡന്റ് ഡോ. ഉമർ മുഹമ്മദ് അൽ അൻസാരി സംസാരിച്ചു. വിദ്യാർത്ഥിനികൾക്ക് വേണ്ടി മജ്‌ദ് ജാബർ അൽ മർറി നന്ദി പ്രഭാഷണം നടത്തി. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുടെ പ്രാധാന്യവും ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യവും ചടങ്ങിൽ ചർച്ചയായി.
ഷെയ്ഖുമാർ, മന്ത്രിമാർ, സർവ്വകലാശാലാ ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങൾ, വൈസ് പ്രസിഡന്റുമാർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ തയ്യാറെടുക്കുന്ന യുവതലമുറയ്ക്ക് ഈ ചടങ്ങ് വലിയ ആവേശമാണ് പകർന്നു നൽകിയത്.










