
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടുന്ന ദൃശ്യങ്ങളും പുറത്ത്. ജയിലിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ജൂലൈ 25നു പുലർച്ചെ 1.15 നാണ് ഇയാൾ സെല്ലിൽ നിന്നും ഇഴഞ്ഞ് പുറത്തിറങ്ങിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം ഒരു തുണി പുറത്തേക്കിട്ടാണ് ജയിൽ ചാടാനുള്ള ശ്രമം ഗോവിന്ദച്ചാമി ആരംഭിച്ചത്. പിന്നീട് സെല്ലിലെ താഴ്ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞാണ് സെല്ലിനു പുറത്തെത്തുകയായിരുന്നു.
സെല്ലിനു പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിൻറെ മതിൽ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറംമതിൽ ചാടിക്കടക്കുകയായിരുന്നു. മതിൽ ചാടിക്കടക്കുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു.
കഴിഞ്ഞ ഒന്നരമാസമായി ജയിൽച്ചാട്ടത്തിനുള്ള ആസൂത്രണം ഗോവിന്ദച്ചാമി നടത്തിയിരുന്നെന്നാണ് വിവരം. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.











