
വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുമെങ്കിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.
കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു. പൂരത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു. അവസാന നിമിഷം പിൻമാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി.
രാവിലെ പത്തരയോടെയാണ്തൃശ്ശൂർ കളക്ടറേറ്റിൽ ഉന്നതതല യോഗം ആരംഭിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.








