
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡൈസ് പ്ലസ് റിപ്പോർട്ട്. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് ഏകദേശം 86 ലക്ഷം കുറഞ്ഞപ്പോൾ, എയ്ഡഡ് അല്ലാത്ത അംഗീകൃത സ്വകാര്യ സ്കൂളുകളിൽ 88 ലക്ഷത്തിലധികം പുതിയ വിദ്യാർഥികൾ ചേർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡിജിറ്റൽ വിവരശേഖരമായ യുഡൈസ് പ്ലസ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, വിദ്യാർഥികളുടെ എൻറോൾമെന്റ് എന്നിവയുടെ വിശദമായ കണക്കുകൾ ഉൾക്കൊള്ളുന്നതാണ്.
റിപ്പോർട്ടനുസരിച്ച്, ഫൗണ്ടേഷണൽ മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 2023-24-ലെ 24.80 കോടിയിൽ നിന്ന് 2025-26-ൽ 24.72 കോടിയായി കുറഞ്ഞു. ആകെ എൻറോൾമെന്റിൽ ഏകദേശം 8.26 ലക്ഷം വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 12.75 കോടിയിൽ നിന്ന് 11.89 കോടിയായി ഇടിഞ്ഞപ്പോൾ, സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകളിലെ എൻറോൾമെന്റ് 9 കോടിയിൽ നിന്ന് 9.89 കോടിയായി ഉയർന്നു. ഇതിലൂടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കൂടുതൽ ശക്തമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്തെ ആകെ സ്കൂളുകളുടെ എണ്ണം 14.72 ലക്ഷത്തിൽ നിന്ന് 14.67 ലക്ഷമായി നേരിയ തോതിൽ കുറഞ്ഞു. എന്നാൽ അധ്യാപകരുടെ എണ്ണം 98.08 ലക്ഷത്തിൽ നിന്ന് 1.03 കോടിയായി ഉയർന്നിട്ടുണ്ട്. ഇതിന്റെ ഫലമായി വിദ്യാർഥി-അധ്യാപക അനുപാതം 25:1ൽ നിന്ന് 24:1 ആയി മെച്ചപ്പെട്ടു.
റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ, വിദ്യാർഥികളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതാണ്. ഒരൊറ്റ വിദ്യാർഥി പോലുമില്ലാത്ത സ്കൂളുകൾ 12,954ൽ നിന്ന് 5,663 ആയി കുറഞ്ഞു. അതുപോലെ, ഏക അധ്യാപകൻ മാത്രമുള്ള സ്കൂളുകളുടെ എണ്ണം 1.11 ലക്ഷത്തിൽ നിന്ന് 1.01 ലക്ഷമായും കുറഞ്ഞതായി യുഡൈസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.










