കൊച്ചി : ലയണൽ മെസിയെയും അർജൻ്റീന ഫുട്ബോൾ ടീമിന്റയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉയർന്ന ഷെൽ കമ്പനി ആരോപണങ്ങളും മേൽവിലാസ സംബന്ധമായ പ്രചാരണങ്ങളുംഅടിസ്ഥാന രഹിതമാണെന്ന് ഗോട്ട് ആഡ് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മെസിയേയും ടീമിനെയും കേരളത്തിക്കാൻ കഴിയുന്ന ഒരു പ്രൊപോസൽ മാത്രമാണ് 2023 ജൂലൈ 8ന് അന്നത്തെ കായിക മന്ത്രിയുടെ ഔദ്യോഗിക മെയിലിൽ കമ്പനി അയച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പിന്നീട് യാതൊരു തുടർ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും കമ്പനിയുടെ പേര് ഈ വിഷയത്തിൽ വലിച്ചിഴക്കുന്നത് കമ്പനിയുടെ സത്‌കീർത്തിക്കും നിലനില്പിനും വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണെന്നും അവർ പറഞ്ഞു. 30 പേര് തൊഴിലെടുക്കുന്ന പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കായിക വകുപ്പിന്റ അന്വേഷണ റിപ്പോർട്ടിനെ കുറിച്ചും കഴിഞ്ഞദിവസം കായിക മന്ത്രി ഒ ജെ ജനീഷ് പ്രസ്താവന നടത്തിയിരുന്നു. അത്തരം റിപ്പോർട്ടിനെക്കുറിച്ചും കമ്പനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. റിപ്പോർട്ട് തേടി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ ചൂണ്ടിക്കാട്ടി. മെസിയേയും ടീമിനെയും കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി' (ആർബിസി ) ആണ്.ഈ സ്ഥാപനവുമായി ഗോട്ട് ആഡ് കമ്പനിക്ക് യാതൊരു ബന്ധവുമില്ല. കായിക മന്ത്രിയേയും മുഖ്യമന്ത്രിയേയും നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് . ഇതുവരെ അതിന് അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കമ്പനി പ്രതിനിധികളായ അഹമ്മദ് മുഷ്താഖ് , സദക്കത്തുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Photo Courtesy - Google










