
ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. പിഎം ഇ-ഡ്രൈവ് പദ്ധതിയിലെ സബ്സിഡി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 2028 സാമ്പത്തിക വർഷം വരെ പദ്ധതി തുടരും. സബ്സിഡി ഇനത്തിൽ 1,000 കോടി രൂപയുടെ അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് വീണ്ടും നീട്ടിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള ക്ലെയിം 2027 ഡിസംബർ 31 വരെ സമർപ്പിക്കാം.
കൂടുതൽ വാഹനങ്ങൾക്ക് ആനുകൂല്യം
പദ്ധതിയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി വിഹിതം 1,772 കോടിയിൽനിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്സിഡിക്ക് അർഹമായ വാഹനങ്ങളുടെ എണ്ണവും 24 ലക്ഷത്തിൽനിന്ന് 45.7 ലക്ഷമായി വർധിപ്പിച്ചു.
എത്ര രൂപ സബ്സിഡി ലഭിക്കും?
1.5 ലക്ഷം രൂപ വരെ എക്സ്-ഫാക്ടറി വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ബാറ്ററി ശേഷിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി കണക്കാക്കുന്നത്.
ഒരു കിലോവാട്ട് അവർക്ക് 2,500 രൂപയാണ് സബ്സിഡി. പരമാവധി 5,000 രൂപ വരെ ലഭിക്കും. എന്നാൽ ഈ തുക വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനത്തിൽ അധികമാകാൻ പാടില്ല.
അതായത് വിപണിയിലെ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും 5,000 രൂപ വീതം സബ്സിഡി ലഭിക്കില്ല. വാഹനത്തിന്റെ ബാറ്ററി ശേഷിയും എക്സ്-ഫാക്ടറി വിലയും അനുസരിച്ചായിരിക്കും ലഭിക്കുന്ന സബ്സിഡി തുക.










