
കൊച്ചി: ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണക്കോ രേഖകളോ ഇല്ലാതെ ചാക്കിൽക്കെട്ടി സൂക്ഷിക്കുന്നതായി കണ്ടെത്തൽ. ഗുരുതരമായ ഈ വീഴ്ചയെ തുടർന്ന് ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. സ്വർണ്ണം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തി.
കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവ്
ഭക്തർ സമപ്പിക്കുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് വസ്തുക്കളും എത്രയാണെന്ന് ഒരു രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമർശിച്ചു. ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെ കണക്കെടുപ്പ് നടത്തണമെന്നും എത്രയും വേഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഈ കണക്കെടുപ്പ് വൈകിയതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. ഇത് ദേവസ്വം സംവിധാനത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിമരത്തിലെ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഗുരുതരമായ ക്രമക്കേടുകൾ
സ്ട്രോങ് റൂമിലെ ചാക്കുകൾ: ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്വർണ്ണാഭരണങ്ങളും നാണയങ്ങളും ലോക്കറുകളിലും ചാക്കുകളിൽക്കെട്ടിയും സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ഈ വിവരങ്ങൾ ഒന്നും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
രേഖകളില്ലാത്ത സ്വർണ്ണം: 1999-ൽ ശ്രീകോവിൽ മോടിപിടിപ്പിക്കാൻ ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവും രേഖകളിൽ ഇല്ല. മേസ്തിരിമാർ പറയുന്നത് 30 കിലോയിലധികം സ്വർണ്ണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ്
കാണാതായ ശില്പങ്ങൾ: സ്വർണ്ണപ്പാളി കേസിൽ പരാമർശിച്ച പഴയ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും സ്ട്രോങ് റൂമുകളിൽ കണ്ടെത്താനായില്ല. ഇവ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ കണ്ടുവെന്നത് വിഷയത്തെ ദേവസ്വം ഉദ്യോഗസ്ഥർ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നതിന് തെളിവാണെന്ന് കോടതി പറഞ്ഞു.
നടപടിക്രമങ്ങളിലെ വീഴ്ചകൾ
ഭക്തർ സമർപ്പിക്കുന്ന രത്നങ്ങളും വജ്രക്കല്ലുകളും പതിച്ച കിരീടങ്ങളും, സ്വർണ്ണം, വെള്ളി ദണ്ഡുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഏഴ് ദിവസത്തിനകം മൂല്യം കണക്കാക്കി ഇൻഷ്വർ ചെയ്ത് സ്ട്രോങ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, വിജിലൻസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കണം ഈ മൂല്യനിർണ്ണയം നടത്തേണ്ടത്. ദേവസ്വം ബോർഡിന് 16 ഇടങ്ങളിലായി സ്ട്രോങ് റൂമുകളുണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് നിലവിൽ കാര്യങ്ങൾ നടന്നിട്ടുള്ളത്.











