
പനജി: ഗോവയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 23 പേർക്ക് ദാരുണാന്ത്യം. ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലാണ് രാത്രിയിൽ അഗ്നിബാധയുണ്ടായത്. നിശാക്ലബ്ബിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്നുപേർ പൊള്ളലേറ്റും മറ്റുള്ളവർ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഗോവ പൊലീസ് മേധാവി അലോക് കുമാർ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.











