
ശ്രീമതി ലത ശർമ്മയ്ക്ക് മതമൈത്രി പുരസ്കാരം സമർപ്പിച്ചുകൊണ്ട് ഡോ. ജോസ് ചാക്കോ പെരിയപ്പുറം സംസാരിക്കുന്നു.കുമ്പളം രവി,ടോമി മാത്യു,സലിം പി മാത്യു,എ പി മത്തായി,മെട്രോ റെയിൽ മാനേജിങ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോകനാഥ് ബഹറ,ലത ശർമ്മ , ഡോ. എം സി ദിലീപ് കുമാർ ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ എന്നിവർ സമീപം.
കൊച്ചി: ഹൃദയം മറ്റൊരാൾക്ക് നൽകുന്നതും അതിന് സമ്മതം നൽകുന്ന കുടുംബവും നന്മത്വത്തിൻറെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെട്ടു. 2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠ ശർമയുടെ ഹൃദയം കൊച്ചി സ്വദേശി മാത്യു അച്ചാടന് നൽകുവാൻ തയ്യാറായ ശ്രീമതി ലത ശർമ്മയ്ക്ക് മതമൈത്രി പുരസ്കാരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്ററും കേരള ദർശന വേദിയും സംയുക്തമായാണ് മതമൈത്രി പുരസ്കാരം ചടങ്ങ് സംഘടിപ്പിച്ചത്.
അന്നത്തെ കാലത്ത് ആദ്യമായാണ് തിരുവനന്തപുരത്തുനിന്നും ഹൃദയം എയർക്രാഫ്റ്റ് വഴി കൊച്ചിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുവാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിന് സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണുവാനും അവരെ ആദരിക്കുവാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ഇത് ഒരു ചരിത്രം നിയോഗമാണ്, മറ്റുള്ള അനേകർക്ക് പ്രചോദനം നൽകുവാൻ സാധിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. അന്നത്തെ ശസ്ത്രക്രിയയ്ക്ക് സഹായങ്ങൾ നൽകിയത് ഇറാം ഹോൾഡിങ് ഗ്രൂപ്പ് ചെയർമാൻ ഡോ .സിദ്ധിഖ് അഹമ്മദ് ആണ്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിങ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോകനാഥ് ബഹറ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദിലീപ് കുമാർ, കേരള ദർശന വേദി ചെയർമാൻ എപി മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി മാത്യു, ദർശന വേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








