
കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയെ കൊലപ്പെടുത്തിയ കേസിലാണ് കോയമ്പത്തൂർ ഗാന്ധിമാ നഗർ എഫ്‌സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ ഷൺമുഖൻ പിടിയിലായത്. ദുബായിൽ ട്രാവൽ ഏജൻസി നടത്തുകയായിരുന്ന ശിഖമണിയെ നാട്ടിൽവെച്ച് കൊലപ്പെടുത്തിയ ശേഷം ദുബായിലേക്ക് പോയ മുപ്പത്തിരണ്ടുകാരിയെ നാട്ടിൽ തിരിച്ചെത്തി ഒളിവിൽ കഴിയവെയാണ് പൊലീസ് പിടികൂടിയത്.
കേസിൽ പിടിയിലാകുന്ന ആറാമത്തെ പ്രതിയാണ് ശാരദാ ഷൺമുഖൻ. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. ഏപ്രിൽ 22-നാണ് യുവതിയും സംഘവും ചേർന്ന് കാമുകനെ കൊലപ്പെടുത്തിയത്. കോയമ്പത്തൂരിൽ എത്തിയ ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും മറ്റൊരു സ്ത്രീയും ചേർന്ന് ശിഖമണിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഏപ്രിൽ 25-ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നും യുവതി ദുബായിലേക്ക് മടങ്ങി. ഇതിനിടയിൽ ബാക്കി അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഏപ്രിൽ 30-ന് ഇവർ ചെന്നൈ വിമാനത്താവളത്തിൽ മടങ്ങിയെത്തി. യുവതി നാട്ടിലെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനോ കണ്ടെത്താനോ സാധിച്ചില്ല.
ഇതിനിടെ ശാരദ ചെന്നൈയിൽനിന്നും കോയമ്പത്തൂരിലെത്തി. മണിയകാരൻപാളയത്തെ ബന്ധുവീട്ടിൽ ഒളിവിൽ താമസിക്കുമ്പോഴാണ് പൊലീസ് കണ്ടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം പീളമേട് പൊലീസിൽ നിന്നും ശരവണംപട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.











