
പണവും സിഗരറ്റും മദ്യവും വാഗ്ദാനം ചെയ്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 27കാരൻ കോടതിയിൽ കുറ്റം സമ്മതിച്ചു. സിംഗപ്പൂരിലാണ് സംഭവം. ഹാസിം ബിൻ യാസിദ് എന്ന യുവാവിനെതിരായ കേസിൽ ഉടൻ ശിക്ഷ വിധിക്കുമെന്ന് സിംഗപ്പൂർ കോടതി അറിയിച്ചു.
2025 സെപ്റ്റംബറിലാണ് മോട്ടോർസൈക്കിൾ സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി 14കാരി ടെലിഗ്രാം വഴി ഹാസിമിനെ ബന്ധപ്പെടുന്നത്. തുടർന്ന് ഇരുവരും ചാറ്റിലൂടെ കൂടുതൽ അടുപ്പത്തിലായി. സിഗരറ്റും മദ്യവും വാങ്ങാൻ പണം വേണമെന്ന പെൺകുട്ടിയുടെ ആവശ്യത്തിന് മറുപടിയായി ലൈംഗിക കാര്യങ്ങളിൽ സഹകരിക്കാമോയെന്ന് ഹാസിം ചോദിച്ചതായാണ് കോടതിയിൽ വെളിപ്പെട്ടത്.
ഓറൽ സെക്‌സിന് പകരമായി 100 മുതൽ 200 സിംഗപ്പൂർ ഡോളർ വരെ നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് 2025 സെപ്റ്റംബർ 17-ന് 14കാരിയും 12 വയസ്സുള്ള സുഹൃത്തും ഹാസിമിനെ നേരിൽ കണ്ടുമുട്ടി. ഓറൽ സെക്‌സിനുള്ള നിർദേശം പെൺകുട്ടികൾ നിരസിച്ചെങ്കിലും പണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പകരമായി 14കാരി ലൈംഗിക ബന്ധത്തിന് സമ്മതിച്ചുവെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
സംഭവസമയത്ത് 12 വയസ്സുള്ള സുഹൃത്ത് സമീപത്ത് കാവൽ നിൽക്കുകയും ചെയ്തു. പിന്നീട് ഹാസിം പെൺകുട്ടികൾക്ക് 100 ഡോളർ, സിഗരറ്റുകൾ, ഒരു കുപ്പി മദ്യം എന്നിവ നൽകി. കൂടാതെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സ്വകാര്യ വാടക വാഹനവും ഏർപ്പെടുത്തിയിരുന്നു.
2025 നവംബർ 4-ന് അറസ്റ്റിലായ ഹാസിമിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ആവശ്യങ്ങൾക്കായി പ്രേരിപ്പിച്ചതും, മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സിഗരറ്റും മദ്യവും പണവും നൽകി വശീകരിക്കാൻ ശ്രമിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിഴ മാത്രം മതിയാകില്ലെന്ന് വാദിച്ച പ്രോസിക്യൂഷൻ, കുറഞ്ഞത് അഞ്ച് മാസത്തെ തടവുശിക്ഷ നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിതരണം ചെയ്തതും നിയമലംഘനമാണെന്നും ശിക്ഷ നിർണയിക്കുമ്പോൾ അത് കൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.










