
വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് എൽ മത്സരത്തിൽ അവസാന നിമിഷ ഗോൾ കരുത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഫ്രിക്കൻ ടീമിന്റെ വിജയം. ഇഞ്ചുറി ടൈമിൽ കാലെബ് യിറെൻകി നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പാനമ ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. രണ്ടാം മിനിറ്റിൽ സെസീലിയോ വാട്ടർമാൻ ഘാനയുടെ ഗോൾമുഖത്ത് ഭീഷണി ഉയർത്തിയതോടെ പാനമയുടെ ആധിപത്യം വ്യക്തമായി. തുടർച്ചയായ ആക്രമണങ്ങളിലൂടെ അവർ ഘാന പ്രതിരോധത്തെ സമ്മർദത്തിലാക്കി. എന്നാൽ ഘാനയുടെ പ്രതിരോധനിരയും ഗോൾകീപ്പറും മികച്ച പ്രകടനവുമായി മുന്നേറ്റങ്ങൾ തടഞ്ഞു.
ആദ്യ പകുതിയിൽ ഘാനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. പന്തടക്കത്തിലും ആക്രമണങ്ങളിലും മേൽക്കൈ നേടിയ പാനമയ്ക്കും ഗോൾ കണ്ടെത്താനാകാതെ വന്നതോടെ ആദ്യ 45 മിനിറ്റ് ഗോൾരഹിതമായി അവസാനിച്ചു.
ഇടവേളയ്ക്കുശേഷം ഘാന കൂടുതൽ ആക്രമണോത്സുകമായി. പകരക്കാരുടെ വരവോടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടിയെങ്കിലും ഫിനിഷിങ്ങിൽ കൃത്യത കുറവായിരുന്നു. മറുവശത്ത് പന്ത് കൈവശംവെച്ച് കളിയുടെ നിയന്ത്രണം നിലനിർത്താനായിരുന്നു പാനമയുടെ ശ്രമം. 64-ാം മിനിറ്റിൽ സീസർ ബ്ലാക്ക്മാൻ നടത്തിയ മികച്ച നീക്കം ഗോൾ ആയി മാറാതെ പോയത് അവർക്ക് തിരിച്ചടിയായി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഘാന നിർണായക പ്രഹരം നടത്തി. ഇഞ്ചുറി ടൈമിൽ ഇടതുവിങ്ങിലൂടെ ബ്രാൻഡൻ തോമസ് നൽകിയ കൃത്യമായ ക്രോസ് കാലെബ് യിറെൻകി വലയിലെത്തിച്ചതോടെ പാനമയുടെ പ്രതിരോധം തകർന്നു. അവസാന വിസിലിനൊപ്പം ഘാന നിർണായക മൂന്ന് പോയിന്റുമായി മടങ്ങി.











