
വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോളിൽ മറ്റൊരു ചരിത്ര അധ്യായം കുറിച്ച് ജർമനി. കുറാസോയ്ക്കെതിരായ 7-1ന്റെ വമ്പൻ ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന റെക്കോഡ് ജർമനി സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ആവേശകരമായ പ്രകടനം കാഴ്ചവെച്ച കുറാസോ പിന്നീട് ജർമൻ ആക്രമണത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ സമനില പ്രതീക്ഷിച്ചിരുന്ന മത്സരത്തിൽ പിന്നീട് ജർമനി പൂർണ ആധിപത്യം സ്ഥാപിച്ച് ഏഴ് ഗോളുകൾ നേടി എതിരാളികളെ നിഷ്പ്രഭരാക്കി.
ഈ വിജയത്തോടെ ലോകകപ്പിൽ ജർമനിയുടെ ആകെ ഗോൾനേട്ടം 239 ആയി. ഇതുവരെ റെക്കോഡ് കൈവശം വച്ചിരുന്ന ബ്രസീലിന്റെ 238 ഗോളുകൾ പിന്നിലായി. 152 ഗോളുകളുമായി അർജന്റീന മൂന്നാം സ്ഥാനത്തും 136 ഗോളുകളുമായി ഫ്രാൻസ് നാലാം സ്ഥാനത്തും 128 ഗോളുകളുമായി ഇറ്റലി അഞ്ചാം സ്ഥാനത്തുമാണ്.
കുറാസോയ്ക്കെതിരായ ഗോൾവേട്ട മറ്റൊരു റെക്കോഡിനും വഴിയൊരുക്കി. ലോകകപ്പ് ചരിത്രത്തിൽ നാല് തവണ ഏഴോ അതിലധികമോ ഗോൾ നേടുന്ന ആദ്യ ടീമായി ജർമനി മാറി. 2014 ലോകകപ്പ് സെമിഫൈനലിൽ ബ്രസീലിനെ 7-1ന് തകർത്ത പ്രകടനത്തിന് ശേഷം വീണ്ടും സമാനമായ ഗോൾമഴ പെയ്യിച്ചാണ് ജർമനി ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് അടിവരയിട്ടത്.










