
ന്യൂഡൽഹി: ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് സംഘടനാ പ്രവർത്തനത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭാംഗമായുള്ള അദ്ദേഹത്തിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
പശ്ചിമ ബംഗാൾ സന്ദർശനത്തിലുള്ള പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം നേരിട്ട് രാജിക്കത്ത് കൈമാറാനാണ് കുര്യന്റെ തീരുമാനം. ദേശീയ തലത്തിലോ കേരള ഘടകത്തിലോ ഏത് തരത്തിലുള്ള സംഘടനാ ചുമതലയാണ് അദ്ദേഹത്തിന് ലഭിക്കുകയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
2024 ജൂൺ 9-ന് മൂന്നാം മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായാണ് ജോർജ് കുര്യൻ ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് തുടങ്ങിയ വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുള്ള ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാലിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി സംഘടനാ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പരിഗണിച്ചാണ് പുതിയ ഉത്തരവാദിത്വം നൽകാനുള്ള ആലോചനയെന്നാണ് സൂചന.










