
ദോഹ: "ഭൗമരാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുക: ഖത്തറിലെ സ്വകാര്യ മേഖലയ്ക്കുള്ള നിയമം, ഗവേണൻസ്, ഇഎസ്ജി കംപ്ലയൻസ്, റിസ്ക് മുൻഗണനകൾ" എന്ന പ്രമേയത്തിൽ ഐസിസി ഖത്തർ (ICC Qatar) സംഘടിപ്പിച്ച രണ്ട് ദിവസത്തെ വെബിനാർ വിജയകരമായി സമാപിച്ചു. ബിസിനസ്-പ്രൊഫഷണൽ മേഖലകളിൽ നിന്നായി ഇരുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
ബാങ്കുകൾ, നിയമ സ്ഥാപനങ്ങൾ, എംബസികൾ, റിയൽ എസ്റ്റേറ്റ്-നിർമ്മാണ കമ്പനികൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ബോർഡ് അംഗങ്ങളും റിസ്ക് മാനേജ്‌മെന്റ് വിദഗ്ധരും വെബിനാറിൽ സംബന്ധിച്ചു.മേഖലയിലെ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വകാര്യ മേഖലയിൽ സൃഷ്ടിക്കുന്ന നിയമപരമായ സങ്കീർണ്ണതകളും പ്രവർത്തനപരമായ അപകടസാധ്യതകളും ഐസിസി ഖത്തർ സെക്രട്ടറി ജനറൽ ഷെയ്ഖ തമാദർ അൽ താനി ചൂണ്ടിക്കാട്ടി.ബിസിനസ് കരാറുകൾ, പ്രത്യേകിച്ച് 'ഫോഴ്‌സ് മജൂർ' (Force Majeure) തുടങ്ങിയ വ്യവസ്ഥകൾ പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു വന്നു. മഷായേൽ അൽ സുലൈത്തി ലോ ഫേം സ്ഥാപക മഷായേൽ അൽ സുലൈത്തി, ഐസെലിസ് ഗ്ലോബൽ സിഇഒ എലീന അത്വാൾ എന്നിവർ ഇതിന് നേതൃത്വം നൽകി.കമ്പനികളുടെ ബോർഡ് തലത്തിൽ വെല്ലുവിളികളെ നിഷ്ക്രിയമായി കാണുന്നതിന് പകരം സജീവമായ മേൽനോട്ടവും കൃത്യമായ റിസ്ക് മാനേജ്‌മെന്റ് ചട്ടക്കൂടും ഉണ്ടാകണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു.
അനിശ്ചിതത്വങ്ങൾക്കിടയിലും ഇഎസ്ജി (Environmental, Social, and Governance) ഉത്തരവാദിത്തങ്ങളും ബിസിനസ് തുടർച്ചാ പദ്ധതികളും (Business Continuity Planning) വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്നത് ബിസിനസിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് വെബിനാർ വിലയിരുത്തി.
ഖത്തറിലെയും ഗൾഫ് മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിയമപരവും നിയന്ത്രണപരവുമായ നടപടികളെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ വെബിനാറിലൂടെ സാധിച്ചു










