
ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അമീറും സംഘവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ എത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു. ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ ആതിയ, ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് സഅദ് ബിൻ മൻസൂർ ബിൻ സഅദ് തുടങ്ങിയ പ്രമുഖരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി,
അമീരി ദിവാൻ മേധാവി
അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി,
വിദേശകാര്യ സഹമന്ത്രി
സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി എന്നിവരും അമീറിനെ അനുഗമിക്കുന്നുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന ജിസിസി കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ മേഖലയിലെ സുപ്രധാന വിഷയങ്ങളും സഹകരണവും ചർച്ചയാകും. ജിസിസി നേതാക്കൾ തമ്മിലുള്ള ഐക്യവും പ്രാദേശിക സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായുള്ള നിർണ്ണായക തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










