
ദോഹ: ദോഹയിൽ അരങ്ങേറുന്ന നാലാമത് ജിസിസി ഗെയിംസിന്റെ (GCC Games - Doha 2026) സമാപനത്തിലേക്ക് അടുക്കുമ്പോൾ കായികവേദികളിൽ സർവ്വമേധാവിത്വവും തുടർന്ന് ആതിഥേയരായ ഖത്തർ. മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ ആർച്ചറിയിലും (അമ്പെയ്ത്ത്) കരാട്ടെയിലുമായി ഖത്തർ താരങ്ങൾ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി. വ്യാഴാഴ്ച മാത്രം ഒരു സ്വർണ്ണമടക്കം 11 മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്.
ഇതോടെ 48 സ്വർണ്ണവും 49 വെള്ളിയും 36 വെങ്കലവുമടക്കം ആകെ 133 മെഡലുകളുമായി ഖത്തർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 32 സ്വർണ്ണവുമായി സൗദി അറേബ്യ രണ്ടാമതും 24 സ്വർണ്ണവുമായി ബഹ്‌റൈൻ മൂന്നാമതുമുണ്ട്.ലുസൈൽ ഇന്റർനാഷണൽ ഷൂട്ടിംഗ് കോംപ്ലക്സിൽ നടന്ന ആർച്ചറി മത്സരങ്ങളിൽ മൂന്ന് സ്വർണ്ണവും മൂന്ന് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഖത്തർ നേടിയത്. ഇതോടെ ഷൂട്ടിംഗിലും ആർച്ചറിയിലുമായി ഖത്തറിന്റെ ആകെ മെഡൽ നേട്ടം 26 ആയി ഉയർന്നു.ഹമദ് അൽ യാഫെയും ആയിഷ അൽ സായിയും ഉൾപ്പെട്ട സഖ്യം യുഎഇയെ മറികടന്ന് ഖത്തറിന് ആദ്യ സ്വർണ്ണം സമ്മാനിച്ചു.ആവേശകരമായ ഫൈനലിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി അഹമ്മദ് അൽ സദയും റീം അൽ സായിയും സ്വർണ്ണം നേടി.ഖത്തറിന്റെ സൂപ്പർ താരം റീം അൽ സായി തകർപ്പൻ പ്രകടനത്തോടെ സ്വർണ്ണം സ്വന്തമാക്കി.കരാട്ടെ വേദിയിൽ ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഖത്തർ താരങ്ങൾ അക്കൗണ്ടിലാക്കിയത്.
പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ സൗദി അറേബ്യയുടെ സാദ് അൽ സെയ്ഫിനെ 10-9 എന്ന സ്കോറിന് പരാജയപ്പെടുത്തി ഖത്തറിന്റെ യമൻ അഷ്റഫ് സ്വർണ്ണം നേടി.
60 കിലോഗ്രാം വിഭാഗത്തിൽ മുസ്തഫ അബ്ദുറഹ്മാൻ, 84 കിലോഗ്രാം വിഭാഗത്തിൽ അബ്ദുള്ള റാഷിദ്, ഓവർ 84 കിലോഗ്രാം വിഭാഗത്തിൽ ഖാലിദ് സമീർ എന്നിവർ ഖത്തറിനായി വെള്ളി മെഡലുകൾ നേടി. യൂസഫ് റിയാദ് വെങ്കലവും സ്വന്തമാക്കി.
വിജയികൾക്ക് ഖത്തർ ഷൂട്ടിംഗ് ആന്റ് ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് ഡോ. മിഷ്അൽ ഇബ്രാഹിം അൽ നസർ, തായ്‌ക്വോണ്ടോ-ജൂഡോ-കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് ഈദ് അലി അൽ മരീഖി എന്നിവർ ചേർന്ന് മെഡലുകൾ സമ്മാനിച്ചു.










