
ജീവന് ഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി രംഗത്ത്. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് താരം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടാണ് വധഭീഷണിയെന്നാണ് താരം പരാതിയിൽ പറയുന്നത്. ബിജെപി പ്രവർത്തകയായിരുന്ന ഗൗതമി, തന്റെ സ്വത്തുതട്ടിയെടുത്തയാളെ പാർട്ടിനേതൃത്വം സംരക്ഷിക്കാൻശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞവർഷം അണ്ണാ ഡിഎംകെയിൽ ചേർന്നിരുന്നു.
നീലങ്കരയിൽ തനിക്കുള്ള ഒൻപതുകോടി രൂപ വിലവരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് വസ്തു മുദ്രവെച്ചിരിക്കുകയാണ്.
ഇവിടത്തെ അനധികൃത നിർമിതികൾ പൊളിച്ചുകളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ടെന്നും ചില അഭിഭാഷകർ ഭീഷണിമുഴക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ചിലർ പ്രതിഷേധപ്രകടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും അറിഞ്ഞു. അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നെന്ന് പരാതിയിൽ പറയുന്നു.











