08:58pm 30 April 2026
NEWS
ചൈനീസ് റോബോട്ടിനെ തങ്ങളുടെ കണ്ടുപിടിത്തമെന്ന് അവകാശവാദം; ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാല കൊറോണ വൈറസിനെ ഇല്ലാതാക്കാൻ പാത്രം കൊട്ടിയാൽ മതിയെന്ന പ്രബന്ധവും അവതരിപ്പിച്ചിരുന്നു
20/02/2026  06:44 AM IST
nila
ചൈനീസ് റോബോട്ടിനെ തങ്ങളുടെ കണ്ടുപിടിത്തമെന്ന് അവകാശവാദം; ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാല കൊറോണ വൈറസിനെ ഇല്ലാതാക്കാൻ പാത്രം കൊട്ടിയാൽ മതിയെന്ന പ്രബന്ധവും അവതരിപ്പിച്ചിരുന്നു

ഡൽഹിയിൽ നടന്ന എ.ഐ എക്‌സ്‌പോയിൽ ചൈനീസ് റോബോട്ടിനെ സർവകലാശാലയുടെ കണ്ടുപിടിത്തമായി അവതരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയെ പരിപാടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സർവകലാശല ഉൾപ്പെട്ട പഴയൊരു വിവാദവും സൈബർ ലോകത്ത് ചർച്ചയാകുകയാണ്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ വിവാദമായ പാത്രം കൊട്ടൽ ആഹ്വാനത്തെ ശാസ്ത്രീയമായി ന്യായീകരിക്കാൻ ഗൽഗോട്ടിയാസ് സർവകലാശാല ശ്രമിച്ചു എന്നാണ് ആരോപണം. 2020-ൽ ഇതു സംബന്ധിച്ച ഒരു പ്രബന്ധവും സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രബന്ധമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

ഫാർമസി വിഭാഗത്തിലെ ഗവേഷകനായിരുന്ന ധർമേന്ദ്ര കുമാർ തയ്യാറാക്കിയ പ്രബന്ധത്തിൽ, പാത്രവും മണിയും മുട്ടിയാൽ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കാമെന്ന ‘സാദ്ധ്യത’ മുന്നോട്ടുവയ്ക്കുന്നു. വാക്‌സിൻ വികസനത്തിനു മുൻപുള്ള ഘട്ടത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

2020 മാർച്ച് 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പാത്രം കൊട്ടാൻ നൽകിയ ആഹ്വാനം ശബ്ദതരംഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായും പ്രബന്ധത്തിന്റെ സംഗ്രഹത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ അടിസ്ഥാനങ്ങളില്ലെന്ന വിമർശനം ശക്തമായതോടെ, പ്രസാധകർ പ്രബന്ധം വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. നിലവിൽ ഇത് ഓൺലൈനിൽ ലഭ്യമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img