
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്എൽവി-എഫ്17 റോക്കറ്റ് ഉപയോഗിച്ച് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ഐഎസ്ആർഒ ചെയർമാൻ ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി സംബന്ധിച്ച് പ്രതികരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ വിജയകരമായ വിക്ഷേപണമാണിത്. ഈ സാമ്പത്തിക വർഷം എൻവിഎസ്-03 (NVS-03) നാവിഗേഷൻ ഉപഗ്രഹം ഉൾപ്പെടെ ആറു ദൗത്യങ്ങൾ കൂടി നടത്താനാണ് ലക്ഷ്യമിടുന്നതെന്നും വി. നാരായണൻ അറിയിച്ചു.
ഇഒഎസ്-05 ചാര ഉപഗ്രഹമാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഐഎസ്ആർഒ ചെയർമാൻ തള്ളി. ഉപഗ്രഹത്തിന് ഒൻപത് വർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. ഭൗമനിരീക്ഷണത്തിനായി ജിയോസ്റ്റേഷനറി ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് വിക്ഷേപണ വാഹനമായ ജിഎസ്എൽവി കാഴ്ചവെച്ചത്. ഏകദേശം 29,000 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 171 കിലോമീറ്റർ × 31,026 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ വിജയകരമായി എത്തിച്ചത്. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55-നായിരുന്നു ഇഒഎസ്-05 വിക്ഷേപണം. പ്രവർത്തനസജ്ജമാകുന്നതോടെ കാലാവസ്ഥാ നിരീക്ഷണം, ദുരന്തനിവാരണം, കൃഷി, പരിസ്ഥിതി, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉപഗ്രഹത്തിൽനിന്നുള്ള തത്സമയ വിവരങ്ങൾ നിർണായകമാകും.
ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾ തത്സമയം നിരീക്ഷിക്കാനും കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇഒഎസ്-05 സഹായിക്കും. പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ വ്യാപനവും ഗതിയും നിരീക്ഷിക്കുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05, ജിഎസ്എൽവി ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ജിഎസ്എൽവിയുടെ ആദ്യ വിക്ഷേപണവുമായി താരതമ്യം ചെയ്യുമ്പോൾ പേലോഡ് ശേഷിയിൽ 50 ശതമാനം വർധനവുണ്ടായതായും വി. നാരായണൻ പറഞ്ഞു. റോക്കറ്റിന്റെ ഘടനാപരമായ ഭാരം കുറച്ചതും പ്രൊപ്പൽഷൻ സംവിധാനം മെച്ചപ്പെടുത്തിയതുമാണ് ശേഷി വർധിപ്പിക്കാൻ സഹായിച്ചത്.
ഈ സാമ്പത്തിക വർഷം ശ്രീഹരിക്കോട്ടയിൽനിന്നുള്ള രണ്ടാമത്തെ വിജയകരമായ ദൗത്യമാണിത്. ആദ്യ ദൗത്യം സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റേതായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.










