
കൊച്ചി: സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്ന കാരണം കൊണ്ടുമാത്രം സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (FCRA) രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാർ റദ്ദാക്കിയ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ', 'കേരള സോഷ്യൽ സർവീസ് ഫോറം' എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധങ്ങൾക്ക് ഹർജിക്കാരുടെ ഫണ്ട് ഉപയോഗിച്ചുവെന്ന ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാർ ഇവരുടെ അപേക്ഷകൾ തള്ളിയത്. എന്നാൽ, ഹർജിക്കാരിൽ നിന്ന് പ്രതിഷേധക്കാരിലേക്ക് നേരിട്ട് പണം ഒഴുകിയതായി തെളിയിക്കാൻ യാതൊരു സാമ്പത്തിക തെളിവുകളുമില്ലെന്ന് കോടതി വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കാൻ സഹായം നൽകിയാൽ പോലും അത് അപേക്ഷ തള്ളാനുള്ള കാരണമായി കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സമാധാനപരമായ പ്രതിഷേധങ്ങൾ. സർക്കാരിനോ ഭരണകൂടത്തിനോ ഇഷ്ടപ്പെടാത്ത പ്രതിഷേധങ്ങളെ 'അഭികാമ്യമല്ലാത്ത പ്രവർത്തനം' (Undesirable Purpose) ആയി മുദ്രകുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി തങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്നവരാണെന്നും ചാരിറ്റി ആവശ്യങ്ങൾക്കാണ് ഫണ്ട് നൽകിയതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, വിദേശ സംഭാവന കൈപ്പറ്റുന്നത് മൗലികാവകാശമല്ലെന്നും രാജ്യസുരക്ഷ മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, എഫ്.സി.ആർ.എ അപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവുകൾ വ്യക്തമായ കാരണങ്ങളോടെ ആയിരിക്കണമെന്നും സ്വാഭാവിക നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും ഭരണഘടനാപരമായ വിയോജിപ്പുകളും തമ്മിലുള്ള വേർതിരിവ് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.










