
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലീറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചു. നാല് ദിവസത്തിനിടെ രണ്ടാമതായാണ് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലീറ്ററിന് മൂന്ന് രൂപ വരെ വർധനവ് ഉണ്ടായിരുന്നു.
പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ന്യൂഡൽഹിയിൽ പെട്രോളിന്റെ വില 97.77 രൂപയായും ഡീസലിന്റെ വില 90.67 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 109.73 രൂപയും ഡീസൽ 98.63 രൂപയുമായി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായതും ആഗോള ഊർജ വിപണിയിൽ അനിശ്ചിതത്വം വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും സമുദ്രവ്യാപാര തടസ്സങ്ങളും ഇന്ധനവിതരണത്തെ ബാധിച്ചതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് രാജ്യത്തും ഇന്ധനവില വീണ്ടും വർധിപ്പിച്ചത്.










