
കൊച്ചി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം ഒടുവിൽ അതിക്രൂരമായ ആക്രമണത്തിൽ കലാശിച്ചു. പിറവത്ത് 31കാരനായ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അരുണിന് 70 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം.
വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. അരുണും കേസിലെ പ്രതിയായ ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇതിനുപിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
തർക്കത്തിന് തുടക്കമായത് ഒരു ഫോൺവിളിയെച്ചൊല്ലിയാണെന്നാണ് പ്രാഥമിക വിവരം. അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചപ്പോൾ ജിഷ്ണുവിന്റെ അമ്മയാണ് ഫോൺ എടുത്തത്. സംസാരത്തിനിടെ അരുൺ അമ്മയോട് മോശമായി സംസാരിച്ചെന്നാണ് ആരോപണം.
ബുധനാഴ്ച അർധരാത്രിയോടെ ജിഷ്ണു സുഹൃത്തുക്കൾക്കൊപ്പം അരുണിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പെട്ടെന്ന് തീ പടർന്നതോടെ അരുൺ ഗുരുതരമായി പൊള്ളലേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ.
അതേസമയം, അരുണിനെ തീകൊളുത്തുന്നതിനിടെ ജിഷ്ണുവിനും പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ നാല് പേർ പ്രതികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങളും മറ്റ് പ്രതികളുടെ പങ്കും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.








