
ചെറുതോണി: ജിഎസ്ടി ഉദ്യോഗസ്ഥരെന്ന വ്യാജേന ജില്ലയിലെ വ്യാപാരികളെയും സ്ഥാപന ഉടമകളെയും ഫോണിൽ ബന്ധപ്പെട്ട് പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായി ജില്ലാ പൊലീസ്. സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി കേസ് ഒഴിവാക്കുന്നതിനോ നിയമനടപടി തടയുന്നതിനോ പണം ആവശ്യപ്പെടുന്ന ഫോൺകോളുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ജിഎസ്ടി, പൊലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരിക്കും പലപ്പോഴും ഇത്തരം കോളുകൾ എത്തുന്നത്. ഔദ്യോഗിക നടപടിയുടെ പേരിൽ പണം ആവശ്യപ്പെട്ടാൽ ഫോൺ വിളിക്കുന്നയാളെ വിശ്വസിച്ച് പണം കൈമാറരുതെന്നും പൊലീസ് നിർദേശിച്ചു.
സംശയാസ്പദമായ ഫോൺകോളുകൾ ലഭിച്ചാൽ പരിചയമില്ലാത്തവർക്ക് പണം കൈമാറരുത്. ഒടിപി, പിൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങളും പങ്കുവയ്ക്കരുത്. ഫോൺ വിളിക്കുന്നയാൾ നിർദേശിക്കുന്ന നമ്പറിലേക്ക് ഗൂഗിൾ പേ, യുപിഐ തുടങ്ങിയ മാർഗങ്ങളിലൂടെ പണം അയയ്ക്കുന്നതും ഒഴിവാക്കണം.
സംശയമുള്ള ഫോൺവിളി ലഭിച്ചാൽ ബന്ധപ്പെട്ട സർക്കാർ ഓഫീസിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കണം. ഫോൺ സംഭാഷണം, സന്ദേശങ്ങൾ, പണമിടപാട് വിവരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു.









