
ഫിലാഡൽഫിയ: വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിന്റെ വിജയശില്പിയായി മാറിയത് കിലിയൻ എംബാപ്പെ. സൂപ്പർതാരത്തിന്റെ ഇരട്ടഗോളുകളുടെ മികവിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ എംബാപ്പെയുടെ ഇടങ്കാലിൽ നിന്നുയർന്ന അതിവേഗ ഷോട്ട് വലയിൽ പതിച്ചതോടെയാണ് ഫ്രാൻസ് ലീഡെടുത്തത്. ലോകകപ്പിലെ താരത്തിന്റെ 15-ാം ഗോളായിരുന്നു ഇത്. ഇതോടെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ലോകകപ്പ് ഗോൾനേട്ടത്തിനൊപ്പവും എംബാപ്പെ എത്തി. ആദ്യപകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് ഒരു ഗോളിന് മുന്നിലായിരുന്നു.
എന്നാൽ കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം രണ്ടുമണിക്കൂറിലേറെ നേരം തടസ്സപ്പെട്ടു. ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ ഫ്രഞ്ച് ആക്രമണം കൂടുതൽ മൂർച്ഛിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇറാഖ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടി. ഗോൾകീപ്പറുടെ ആശയക്കുഴപ്പം മുതലെടുത്ത ഒസ്മാൻ ഡെംബലെ പന്ത് എംബാപ്പെയ്ക്ക് കൈമാറിയപ്പോൾ താരം അവസരം പാഴാക്കാതെ വലകുലുക്കി.
തുടർന്ന് ഡെംബലെ തന്നെ ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു. പിന്നീടുള്ള സമയത്ത് തിരിച്ചുവരാൻ ഇറാഖ് ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം അവസരങ്ങളൊന്നും അനുവദിച്ചില്ല.
ഈ ഇരട്ടഗോളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുൻ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ നേട്ടത്തിനൊപ്പവും കിലിയൻ എംബാപ്പെ എത്തി. ഫ്രാൻസിന്റെ കിരീടപ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകുന്നതായിരുന്നു ഈ പ്രകടനം.










