128 വർഷം മുമ്പ് ഫ്രഞ്ച് സൈനികർ അറുത്തെടുത്ത് ഫ്രാൻസിലെത്തിച്ച രാജാവിന്റെ ശിരസ്; മഡഗാസ്‌കർ രാജാവിന്റെ തലയോട്ടി ഫ്രാൻസ് തിരികെ നൽകി

കൊളോണിയൽ കാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത മഡഗാസ്‌കർ രാജാവിന്റെ തലയോട്ടി ഉൾപ്പെടെയുള്ള ശേഷിപ്പുകൾ മഡഗാസ്കറിന് തിരികെ നൽകി. 128 വർഷത്തിനു ശേഷമാണ് ഫ്രഞ്ച് സൈന്യം വധിച്ച ടോറ രാജാവിന്റെ തലയോട്ടി മഡഗാസ്കറിന് മടക്കി നൽകുന്നത്. 1897-ലാണ് ഫ്രഞ്ച് സൈനികർ അന്നത്തെ മഡഗാസ്‌കർ ഭരണാധികാരിയായിരുന്ന ടോറ രാജാവിന്റെ തലയറുത്തെടുത്ത് ഫ്രാൻസിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ നിന്നുള്ള നൂറുകണക്കിന് മറ്റ് വസ്തുക്കൾക്കൊപ്പം പാരീസിലെ ദേശീയ ചരിത്ര മ്യൂസിയത്തിലായിരുന്നു ഇതുവരെ ഈ തലയോട്ടി സൂക്ഷിച്ചിരുന്നത്.
മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് മനുഷ്യ തലയോട്ടികളാണ് ഫ്രാൻസ് തിരിച്ചുനൽകിയത്. ടോറ രാജാവിന്റേതെന്ന് കരുതപ്പെടുന്ന തലയോട്ടിയും സകലവ ഗോത്രവർഗത്തിൽപ്പെട്ട മറ്റ് രണ്ടുപേരുടെ തലയോട്ടികളുമാണ് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി മഡഗാസ്കറിന് കൈമാറിയത്.
മാനവികതയെ ലംഘിച്ചും കൊളോണിയൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ തലയോട്ടികൾ ദേശീയ ശേഖരങ്ങളിൽ എത്തിയതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തി ചടങ്ങിൽ പറഞ്ഞു. മഡഗാസ്‌കർ പ്രതിനിധിയായ വൊളമിറാന്റി ഡോണ മാര തലയോട്ടികളുടെ കൈമാറ്റത്തെ പ്രശംസിച്ചു. 'തലയോട്ടികൾ കൊണ്ടുപോയിട്ട് ഒരു നൂറ്റാണ്ടിലേറെയായി, 128 വർഷമായി ഞങ്ങളുടെ ദ്വീപിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു അത്.' അവർ പറഞ്ഞു.











