
ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ(91) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വെച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം വിടപറഞ്ഞത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളുകളായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു.
മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ ശിവരാജ് പാട്ടീലായിരുന്നു ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. ഭീകരാക്രമണത്തെ തുടർന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ഏഴ് തവണയാണ് ലാത്തൂർ ലോക്‌സഭാ സീറ്റിൽ നിന്നും ശിവരാജ് പാട്ടീൽ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2004ൽ ബിജെപിയുടെ രുപാതായ് പട്ടീൽ നീലൻഗേകറിനോട് പരാജയപ്പെട്ടു.
2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്ററായും ശിവരാജ് പാട്ടീൽ പ്രവർത്തിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറായും സേവനം അനുഷ്ഠിച്ചു. മുതിർന്ന നേതാവിന്റെ വിയോഗത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.











