
മുംബൈ: 2026 ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിക്കാനുള്ള ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം വിരെൻ റസ്ക്വിന രംഗത്ത്. ഇന്ത്യൻ ഹോക്കിയുടെ പാരമ്പര്യവും സ്വത്വവും തകർക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം വിമർശിച്ചു.
അർജന്റീന ഫുട്ബോൾ ടീം തങ്ങളുടെ ഐതിഹാസിക ജഴ്‌സിയുടെ നിറം മാറ്റുമോയെന്ന് ചോദിച്ചാണ് റസ്ക്വിന തീരുമാനത്തെ ചോദ്യം ചെയ്തത്. ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വം വർഷങ്ങളായി നീല ജഴ്‌സിയുമായി ബന്ധപ്പെട്ടതാണെന്നും, ആരാധകർ ടീമിനെ ആ നിറത്തിലാണ് കാണാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വർഷങ്ങളോളം അഭിമാനത്തോടെ നീല ജഴ്‌സി ധരിച്ച് രാജ്യത്തെ പ്രതിനിധീകരിച്ച അനുഭവം പങ്കുവെച്ച റസ്ക്വിന, ആരാധകരുടെ വികാരങ്ങൾ കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ഹോക്കി ഇന്ത്യ നിരവധി മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഈ മാറ്റം നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001-ലെ ജൂനിയർ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന റസ്ക്വിന, 2004 ഏതൻസ് ഒളിമ്പിക്സിലും 2006 ഹോക്കി ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തന്റെ കാലഘട്ടത്തിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
അതേസമയം, പുതിയ കാവി ജഴ്‌സി ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണെന്നാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം. ഇന്ത്യൻ ദേശീയ പതാകയിലും ഉദയസൂര്യനിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ തയ്യാറാക്കിയതെന്നും സംഘടന അറിയിച്ചു. നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന 2026 ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ ഈ പുതിയ ജഴ്‌സിയിലായിരിക്കും മത്സരിക്കുക.










