
ക്രിക്കറ്റ് താരം ശിവാലിക് ശർമ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് മുൻ മുംബൈ ഇന്ത്യൻസ് താരത്തെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശിവാലിക്കിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജോധ്പുർ സ്വദേശിനിയായ യുവതിയാണ് കുടി ഭഗത്സനി പൊലീസ് സ്‌റ്റേഷനിൽ ശിവാലിക് ശർമക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.
2023 ഫെബ്രുവരിയിലാണ് പരാതിക്കാരിയായ യുവതിയെ ശിവാലിക് പരിചയപ്പെടുന്നത്. ഒരു യാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ നല്ല അടുപ്പത്തിലായി. എല്ലാ ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെടുമായിരുന്നു എന്നും രണ്ടുപേരുടെയും കുടുംബങ്ങളും തങ്ങളുടെ ബന്ധത്തെ പിന്തുണച്ചിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയച്ചടങ്ങിലേക്കുവരെ കാര്യങ്ങളെത്തി.
വിവാഹനിശ്ചയത്തിനുശേഷം ശിവാലിക് ജോധ്പുരിലേക്ക് വരികയും യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇരുവരും രാജസ്ഥാനിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. എന്നാൽ 2024 ഓഗസ്റ്റിൽ ശിവാലിക് യുവതിയുമായി സ്വന്തം നാടായ വഡോദരയിലെ വീട്ടിലെത്തി. തുടർന്ന് മാതാപിതാക്കൾ ഈ ബന്ധം തുടരാനാവില്ലെന്ന് യുവതിയെ അറിയിച്ചു. അവനൊരു ക്രിക്കറ്റ് താരമായിരുന്നെന്നും തങ്ങൾ അവനായി മറ്റു വിവാഹാലോചനകൾ പരിഗണിക്കുകയാണെന്നും പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ വൈദ്യപരിശോധനകളടക്കം പൂർത്തിയായതായി പോലീസ് അറിയിച്ചു.
ബറോഡ സ്വദേശിയായ ശിവാലിക്, ഇടംകൈയൻ ബാറ്റിങ് ഓൾറൗണ്ടറാണ്. 2018-ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം 18 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്ന് 1,087 റൺസ് നേടിയിട്ടുണ്ട്. 13 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 322 റൺസും 19 ടി20-യിൽനിന്ന് 349 റൺസും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മൂന്ന് വിക്കറ്റുകളും നേടി. ഈവർഷം ജനുവരിയിൽ ബറോഡയുടെ രഞ്ജി ട്രോഫി സീസണിലാണ് ശിവാലിക് അവസാനമായി മത്സര രംഗത്തുണ്ടായിരുന്നത്. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ആർസിബി ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും ഉൾപ്പെടുന്ന ടീമിലായിരുന്നു ശിവാലിക് ഉണ്ടായിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈയിലെത്തിയ ശിവാലിക്കിന് പക്ഷേ, ഒരു മത്സരത്തിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ നവംബറിലെ മെഗാ താരലേലത്തിൽ മുംബൈ താരത്തെ റിലീസ് ചെയ്തിരുന്നു.