
ബംഗളുരു: കർണാടകത്തിലെ മുൻ ഡിജിപി ഓം പ്രകാശ് ഇന്നലെ വൈകീട്ടാണ് ബംഗളുരു എച്ച് എസ് ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ കാർത്തികേഷിന്റെ പരാതി പ്രകാരം പോലീസ് എത്തുമ്പോൾ മൂന്നുനിലയുള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ സ്വീകരണമുറിയിൽ ഓം പ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ശരീരത്തിൽ മൂർച്ചയേറിയ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. മുഖത്തും പരിക്കുണ്ട്. ഭർത്താവിനെ വകവരുത്തിയെന്ന് പല്ലവി കുടുംബ സുഹൃത്തായ ഐപിഎസുകാരന്റെ ഭാര്യയോട് ഫോണിൽ പറഞ്ഞതായി പോലീസ് സൂചിപ്പിച്ചു. പോലീസെത്തുമ്പോൾ പല്ലവിയും വിവാഹിതയായ മകൾ കൃതിയും മറ്റൊരു അടച്ചിട്ട മുറിയിലായിരുന്നു. സ്വത്തിന്റെയും മറ്റു ഇടപാടുകളുടെയും പേരിൽ ഭാര്യാഭർത്താക്കന്മാർ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആ കുടുംബവുമായി ബന്ധമുള്ള ഒരാൾ പറഞ്ഞു. ഭർത്താവ് തന്നെ വിഷംനൽകി കൊല്ലാൻ ശ്രമിക്കുന്നതായി ഏതാനും ദിവസം മുമ്പ് പല്ലവി ഒരു വാട്സ്ആപ് ഗ്രൂപ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് ഭാര്യാഭർത്താക്കന്മാർ വീണ്ടും വഴക്കാരംഭിച്ചു. മുൻകൂട്ടി കരുതിവെച്ചിരുന്ന ആയുധം ഉപയോഗിച്ച് പല്ലവി ഭർത്താവിനെ പല തവണ കുത്തി എന്നാണ് പ്രാഥമിക നിഗമനം. ഓം പ്രകാശ് ചോരയിൽ കുളിച്ച് പിടയുമ്പോൾ പല്ലവി നിസംഗതയായി കസേരയിൽ ഇരിക്കുകയായിരുന്നത്രെ. വീട്ടിൽ പല്ലവിയെയും മകളെയും കൂടാതെ പുറത്തുനിന്നുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.ആ ആളുടെ പങ്ക് അന്വേഷിച്ചുവരികയാണ്. അറുപത്തിയെട്ട് വയസ്സുള്ള ഓം പ്രകാശ് 1981 ബാച്ച് ഐ പിഎസുകാരനാണ്.സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ 2015 ഫെബ്രുവരി 28നാണ് ഓം പ്രകാശ് ഡിജിപിയായി ചുമതലയേറ്റത്. 2017 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ചു. ബീഹാറിലെ ചമ്പരാൻ ജില്ലയിലെ പിപർശി സ്വദേശിയാണ്. ബെല്ലാരിയിൽ അഡീഷണൽ എസ് പിയായാണ് സർവീസ് ആരംഭിച്ചത്. ശിവമോഗ, കലബുറഗി എന്നിവിടങ്ങളിൽ എസ് പി യായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ സംസ്ഥാന ഗതാഗത മന്ത്രിയായിരുന്നപ്പോൾ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്നു. സീനിയോറിറ്റി മറികടന്നാണ് ഓം പ്രകാശിനെ ഡിജിപി ആക്കിയതെന്ന് അക്കാലത്ത് 1978 ബാച്ച് ഐപിഎസ്സുകാരൻ സുഷാന്ത് മഹാപത്ര പരാതിപ്പെട്ടിരുന്നു. ഇത് കൂടാതെ ഓം പ്രകാശ് സർവ്വീസിലിരിക്കെ ചില വിവാദങ്ങൾ ഉയർന്നിരുന്നു. കസ്റ്റഡിയിലെടുത്ത പല്ലവിയെ പോലീസ് അറസ്തുചെയ്തതായാണ് സൂചന. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ കേസ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്നാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണൽ എസ് പി വികാസ്കുമാർ വികാസ് പ്രതികരിച്ചത്.