
മുംബൈ: 2026-ൽ ഇന്ത്യൻ ബാങ്കിങ്, ധനകാര്യ മേഖലകളിൽ നിന്ന് വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചു. വർഷാരംഭം മുതൽ ഇതുവരെ 1.26 ലക്ഷം കോടിയിലധികം രൂപ മൂല്യമുള്ള ബാങ്കിങ്-ധനകാര്യ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ആകെ FII വിറ്റഴിക്കലിന്റെ 44 ശതമാനവും ഈ മേഖലയിലാണെന്നതാണ് ശ്രദ്ധേയം.
110 ട്രേഡിങ് ദിവസങ്ങളിലായി പ്രതിദിനം ശരാശരി 1,146 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഐടി മേഖലയിലെ 33,514 കോടി രൂപയുടെ വിറ്റഴിക്കലിനെ അപേക്ഷിച്ച് നാലിരട്ടിയിലേറെയാണ് ബാങ്കിങ്-ധനകാര്യ മേഖലയിലെ പിന്മാറ്റം.
2026-ലെ പ്രതിമാസ കണക്കുകൾ പരിശോധിക്കുമ്പോൾ മാർച്ചിലാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കൽ രേഖപ്പെടുത്തിയത്. ആ മാസം മാത്രം 60,655 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്. ഏപ്രിലിൽ 30,856 കോടി രൂപയും മേയിൽ 23,141 കോടി രൂപയും വിറ്റൊഴിഞ്ഞു. ഫെബ്രുവരിയിൽ മാത്രം 8,418 കോടി രൂപയുടെ നിക്ഷേപം നടത്തി അവർ ചെറിയൊരു പോസിറ്റീവ് സൂചന നൽകിയിരുന്നു.
വിറ്റഴിക്കലിന് പിന്നിലെ ഘടകങ്ങൾ
അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ ഉയർന്ന ആദായവും ശക്തമായ ഡോളറും വികസിത വിപണികളെ കൂടുതൽ ആകർഷകമാക്കിയതോടെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുന്ന പ്രവണത ശക്തമായി. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വില ഉയർത്തിയതും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയെയും രൂപയുടെ മൂല്യത്തെയും ബാധിച്ചു.
ഇതോടൊപ്പം, എ.ഐ സാങ്കേതികവിദ്യ, സെമികണ്ടക്ടർ നിർമാണം തുടങ്ങിയ മേഖലകളിലേക്ക് യുഎസ്, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിലേക്കുള്ള നിക്ഷേപ ഒഴുക്കും വർധിച്ചു. ചൈനീസ് ഓഹരി വിപണിയിലെ തിരിച്ചുവരവും ആഗോള ഫണ്ടുകളുടെ മുൻഗണനകളെ മാറ്റിമറിച്ചു.
രാജ്യത്തെ പ്രധാന ഓഹരി സൂചികകളിൽ വലിയ വെയിറ്റേജ് ഉള്ളതിനാൽ ധനകാര്യ ഓഹരികളാണ് നിക്ഷേപകർ ആദ്യം വിറ്റഴിക്കാൻ തിരഞ്ഞെടുക്കുന്നതെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വായ്പാ വളർച്ചയിലെ മന്ദഗതിയും ലാഭവിഹിതത്തെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
അവസരമായി കാണുന്ന ആഭ്യന്തര നിക്ഷേപകർ
വിദേശ നിക്ഷേപകർ പിന്മാറുമ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ബാങ്കിങ് ഓഹരികളിൽ നിക്ഷേപം വർധിപ്പിക്കുകയാണ്. സ്വകാര്യ ബാങ്കുകളുടെ ശക്തമായ അടിസ്ഥാന ഘടകങ്ങളും ആകർഷകമായ മൂല്യനിർണയവും ദീർഘകാല നിക്ഷേപകരെ ആകർഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
എൻഎസ്ഇ 500 സൂചികയുടെ നേട്ടത്തിൽ ബാങ്കിങ് മേഖലയ്ക്ക് 22 ശതമാനം സംഭാവനയുണ്ടെങ്കിലും വിപണി മൂല്യത്തിൽ അവയുടെ വിഹിതം 13 ശതമാനം മാത്രമാണെന്നത് ഓഹരികൾ ഇപ്പോഴും കുറഞ്ഞ മൂല്യത്തിലാണ് വ്യാപാരം നടക്കുന്നതെന്ന സൂചനയായി കണക്കാക്കപ്പെടുന്നു.
2025 ഓഗസ്റ്റിൽ സ്വകാര്യ ബാങ്കുകളിൽ അണ്ടർവെയ്റ്റ് നിലപാടിലായിരുന്ന ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, 2026 മേയ് ആയപ്പോഴേക്കും ഓവർവെയ്റ്റ് നിലയിലേക്ക് മാറിയതും മേഖലയിലുള്ള ആത്മവിശ്വാസം വർധിച്ചതിന്റെ തെളിവായാണ് വിലയിരുത്തുന്നത്.
ശ്രദ്ധേയ ഓഹരികൾ
സ്വകാര്യ ബാങ്കിങ് വിഭാഗത്തിൽ ഐസിഐസിഐ ബാങ്ക്, ആക്സിസ് എന്നിവയെയും പൊതുമേഖലയിൽ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയെയും ശ്രദ്ധിക്കണമെന്ന് വിപണി വിദഗ്ധർ നിർദേശിക്കുന്നു. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കൽ സമ്മർദമുണ്ടെങ്കിലും ബാങ്കുകളുടെ ആസ്തി ഗുണനിലവാരവും ലാഭക്ഷമതയും ശക്തമായി തുടരുന്നതിനാൽ, ആഗോള സാഹചര്യം മെച്ചപ്പെടുന്ന ഘട്ടത്തിൽ ബാങ്കിങ് ഓഹരികൾ വീണ്ടും മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.










