
പത്തനംതിട്ട: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ശബരിമലയിലെ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. നികുതി കുറച്ചതിലൂടെ വില കുറയേണ്ട ഉൽപ്പന്നങ്ങൾക്ക് പോലും വില കൂട്ടി സർക്കാർ തന്നെ തീർത്ഥാടകരെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയാണെന്ന ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച പഴം ജ്യൂസുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും 5 മുതൽ 10 രൂപ വരെയും, കുപ്പിവെള്ളത്തിന് 2 രൂപ വരെയും കുറവ് വരേണ്ടതാണ്. എന്നാൽ, സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലെ കടകളിൽ വിൽക്കുന്ന ആഹാര സാധനങ്ങളുടെ വിലയിൽ 3 രൂപ വരെയാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്.
ഇളവുണ്ടായിട്ടും വർധന: പ്രധാന വസ്തുതകൾ
നികുതി ഒഴിവാക്കിയവ: പാനീയങ്ങൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും ജി.എസ്.ടി ഒഴിവാക്കിയെങ്കിലും ഇവയ്ക്കും വില വർദ്ധിപ്പിച്ചു.
ജി.എസ്.ടി ഇളവ്: ജി.എസ്.ടി ഒഴിവാക്കിയ ചപ്പാത്തി, റൊട്ടി, പൊറോട്ട തുടങ്ങിയവയുടെ വില കുറയുന്നതിന് പകരം വർദ്ധിച്ചു.
ചരക്ക് നീക്കച്ചെലവ്: ഇന്ധന വില വർദ്ധിക്കാത്തതിനാൽ ചരക്ക് നീക്കത്തിനുള്ള ചെലവ് കൂടിയിട്ടില്ല. നികുതിയിളവുകൾ വഴി ചെലവ് കുറഞ്ഞ ഈ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കേണ്ട ആവശ്യവുമില്ല.
മുൻ വർഷങ്ങളിലെ രീതി: മുൻ വർഷങ്ങളിൽ കടക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ വില വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ ജില്ലാ ഭരണകൂടം തന്നെ വില വർദ്ധിപ്പിച്ച് നൽകുകയായിരുന്നു.
പുതിയ വില വിവരങ്ങൾ (ബ്രാക്കറ്റിൽ പഴയ വില)ഉത്പന്നം ശബരിമല പമ്പ നിലക്കൽ
പൂരി (ഒരെണ്ണം) 16 (14) 15 (12) 14 (12)
പൊറോട്ട (ഒരെണ്ണം) 17 (16) 14 (11) 12 (11)
ചപ്പാത്തി (ഒരെണ്ണം) 15 (15) 14 (14) 11 (11)
ലെമൺ ജ്യൂസ് 22 (21) 22 (21) 21 (20)
ആപ്പിൾ ജ്യൂസ് 57 (55) 55 (54) 53 (52)
ഓറഞ്ച് ജ്യൂസ് 63 (60) 53 (50) 50 (48)
പൈനാപ്പിൾ ജ്യൂസ് 50 (50) 48 (48) 41 (41)











