
ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നുച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. അഹമ്മദാബാദിലെ അദാനി എയർപോർട്ടിൽനിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്.
എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്കോഫിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിക്കുന്നത്.











