
ആരാധനാലയങ്ങൾക്ക് സമീപം ഇറച്ചിവിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ മാംസവിൽപ്പന നിരോധിച്ചാണ് സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്. ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഇറച്ചി വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാനും നിർദ്ദേശമുണ്ട്.
എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കുമാണ് ഉത്തർപ്രദേശ് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാനായി പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കും. പൊലീസ്, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും മാംസ വ്യാപാരത്തിന്റെ നിയന്ത്രണം നടപ്പാക്കുക. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ യുപി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഭക്ഷ്യസുരക്ഷാ ആക്ട് എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കും.











