
ദോഹ: അമേരിക്കയിലെ ടെക്സാസിലുള്ള ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിൽ നിന്നുള്ള ആദ്യ ദ്രവീകൃത പ്രകൃതിവാതക (LNG) ഷിപ്‌മെന്റ് പുറപ്പെട്ടതോടെ ആഗോള ഊർജ്ജ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഖത്തർ എനർജി. ഖത്തർ എനർജിയും എക്സോൺ മൊബീലും (ExxonMobil) സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി ഖത്തറിന്റെ വിദേശത്തെ ഏറ്റവും വലിയ ഊർജ്ജ നിക്ഷേപങ്ങളിലൊന്നാണ്.ആഗോളതലത്തിൽ എൽ.എൻ.ജി വിതരണം ശക്തമാക്കുന്നതിനും വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കഅബി പറഞ്ഞു.2019 ഫെബ്രുവരിയിൽ 10 ബില്യൺ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിൽ 70 ശതമാനം ഓഹരി ഖത്തർ എനർജിക്കും 30 ശതമാനം എക്സോൺ മൊബീലിനുമാണ്.പ്രതിവർഷം 18 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ള പ്ലാന്റിലെ മൂന്ന് പ്രൊഡക്ഷൻ ലൈനുകളിൽ ആദ്യത്തേതിൽ നിന്ന് 2026 മാർച്ച് 30-നാണ് ഉൽപ്പാദനം ആരംഭിച്ചത്.
പദ്ധതിയുടെ ആകെ ഉൽപ്പാദനത്തിന്റെ 70 ശതമാനവും ഖത്തർ എനർജിയുടെ കീഴിലുള്ള ട്രേഡിംഗ് വിഭാഗമായ 'ഖത്തർ എനർജി ട്രേഡിംഗ്' ആണ് വിപണനം ചെയ്യുന്നത്.
അമേരിക്കൻ ഊർജ്ജ വ്യവസായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ തീരുമാനങ്ങളിലൊന്നായ ഗോൾഡൻ പാസ് പദ്ധതി, വിശ്വസ്തനായ ഊർജ്ജ പങ്കാളി എന്ന നിലയിൽ ഖത്തറിന്റെ ആഗോള പ്രശസ്തി കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്










