
കൊൽക്കത്ത: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ച സംഭവത്തിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചെന്ന് ചൂണ്ടിക്കാട്ടി അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പരാമർശിച്ചത്. 1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചെന്നായിരുന്നു രാഹുലിന്റെ പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു. സുഭാഷ് ചന്ദ്ര ബോസിൻറെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ മരണ തീയതി ആർക്കും അറിയില്ലെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.
നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിൻറെ ആരോപണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോൺഗ്രസ് മൂടിവയ്ക്കുകയാണ്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.











