
ഹൂസ്റ്റൺ: കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി ലോകകപ്പ് നോക്കൗട്ടിലേക്ക് ചരിത്രനേട്ടവുമായി കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളിലും തോൽവിയറിയാതിരുന്ന കാബോ വെർദെ യുറഗ്വായെ 2-2നും സ്പെയിനിനെ 0-0നും സമനിലയിൽ പിടിച്ച ശേഷമാണ് സൗദിയെയും ഗോൾ നേടാൻ അനുവദിക്കാതിരുന്നത്. ഇനി നോക്കൗട്ടിൽ അർജന്റീനയാണ് എതിരാളികൾ.
ആദ്യ വിസിൽ മുതൽ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ കേപ് വെർദെ സൗദി അറേബ്യയെ സമ്മർദത്തിലാക്കി. 21-ാം മിനിറ്റിൽ വില്ലി സെമെദോയുടെ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയത് ടീമിന് ലീഡ് നഷ്ടമാക്കി. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ സൗദി അറേബ്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കേപ് വെർദെയുടെ പ്രതിരോധനിരയും ഗോൾകീപ്പർ വൊസീഞ്ഞയും ഉറച്ചുനിന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വൊസീഞ്ഞ നടത്തിയ മികച്ച സേവ് സൗദിയുടെ പ്രതീക്ഷകൾ തകർത്തു. അവസാന നിമിഷം വരെ ഇരു ടീമുകളും ഗോൾ തേടിയെങ്കിലും വല കുലുങ്ങിയില്ല. സമനിലയോടെ നിർണായക പോയിന്റ് സ്വന്തമാക്കിയ കേപ് വെർദെ ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പ് മുന്നേറ്റങ്ങളിലൊന്ന് കുറിച്ചു.










